ഖദറിനോടെന്തിന് വിരോധമെന്ന് യൂത്ത് കോണ്‍ഗ്രസിനോട് അജയ് തറയില്‍; രാഹുല്‍ ഗാന്ധി പോലും ഖദര്‍ ഉപയോഗിക്കുന്നില്ലല്ലോ എന്ന് മറുപടി

ദറിനോട് വിടപറഞ്ഞുകൊണ്ടിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഖദറിന്റെ പാരമ്പര്യവും പ്രാധാന്യവും ഓര്‍മിപ്പിച്ച മുതിര്‍ന്ന നേതാവ് അജയ് തറയിലിനോട് വിയോജിച്ച് പുതു തലമുറയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഖദര്‍ ലാളിത്യത്തിന്റെ പ്രതീകമല്ലാതായി മാറിയെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം.
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പഠന ക്യാമ്പിലാണ് അജയ് തറയില്‍ ഖദറിനോട് ഇപ്പോഴത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എന്താണ് വിരോധമെന്ന് ചോദിച്ചത്. പിന്നാലെ അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റും ഇട്ടു. ‘യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം? ഖദര്‍ വസ്ത്രവും മതേതരത്വവുമാണ്. കോണ്‍ഗ്രസിന്റെ അസ്ഥിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് അനുകരിക്കുന്നത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്‌ഐക്കാരെ അനുകരിക്കുന്നത്.’ എന്നാണ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉടനടി ഫേസ്ബുക്കിലെത്തി. കെ.എസ് ശബരീനാഥന്‍ എഴുതിയത് ഇങ്ങനെ: കോണ്‍ഗ്രസുകാര്‍ ഖദര്‍ ധരിക്കുന്നത് കുറവാണെന്ന് അജയ് തറയില്‍ പറഞ്ഞത് സത്യമാണ് എന്നാല്‍ അതിനൊരു കാരണമുണ്ട്. ഞാന്‍ വസ്ത്രധാരണത്തില്‍ അത്ര കാര്‍ക്കശ്യം പാലിക്കുന്ന ഒരാള്‍ അല്ല. ഖദറും വഴങ്ങും കളറും വഴങ്ങും. എന്നാല്‍ നേര് പറഞ്ഞാല്‍ തൂവെള്ളഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാന്‍ കഴിയില്ല. ഒന്ന്, ഖദര്‍ ഷര്‍ട്ട് സാധാരണ പോലെ വീട്ടില്‍ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളര്‍ ഷര്‍ട്ട് എന്നാലോ എളുപ്പമാണ്.രണ്ട്, ഒരു ഖദര്‍ ഷര്‍ട്ട് ഡ്രൈക്ലീന്‍ ചെയ്യുന്ന ചിലവില്‍ അഞ്ച് കളര്‍ ഷര്‍ട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ട്. അതിനാല്‍ വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതി, അല്ലെ? എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ടിഷര്‍ട്ട് ധരിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി പറഞ്ഞു. പുതിയ വസ്ത്രങ്ങളോടും ഖാദിയോടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പില്ല. ഖാദി എന്നും സ്വാതന്ത്ര്യ സമരത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രതീകമാണ്. പക്ഷെ ഒരു ദിവസം വെള്ള ഖാദി ഷര്‍ട്ട് ധരിക്കണമെങ്കില്‍ 150 രൂപ ചെലവു വരും എന്നതാണ് യാഥാര്‍ഥ്യമെന്ന് അബിന്‍വര്‍ക്കി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *