കൊച്ചി: സുരേഷ് ഗോപിയുടെ പുലിപ്പല്ല് കേസിൽ അന്വേഷണം ആരംഭിച്ച് വനം വകുപ്പ്. മൊഴി നൽകാൻ പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. വനം വകുപ്പ് പ്രാഥമിക നടപടിയുടെ ഭാഗമായി അന്വേഷണം തുടങ്ങുന്നത്. കഴിഞ്ഞ 16നാണ് യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹാഷിം തൃശൂർ ഡി.എഫ്.ഓയ്ക്ക് പരാതി നൽകുന്നത്. സുരേഷ് ഗോപി തൃശൂരിലെ പൊതുപരിപാടിയിൽ പുലിപ്പല്ല് മാലധരിച്ചെത്തി എന്നായിരുന്നു കേസിനാധാരം.
റാപ്പർ വേടന്റെ പുലിപ്പല്ല് മാല വിവാദം കത്തി നിൽക്കെയായിരുന്നു സുരേഷ് ഗോപിക്കെതിരെ പരാതി എത്തിയത്. പുലിപ്പല്ല് പോലൊരു വസ്തു ധരിച്ചത് പുലിപ്പല്ല് ആണോ എന്ന് പരിശോധിക്കണമെന്നും മുഹമ്മദ് ഹാഷിമിന്റെ പരാതിയിൽ ഉന്നയിക്കുന്നത്. ഈ വരുന്ന 21ന് ഹാജരായി മൊഴി രേഖപ്പെടുത്തണമെന്നും തെളിവുകൾ പക്കലുണ്ടെങ്കിൽ സമർപ്പിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. റാപ്പർ വേടൻ പുലിപ്പല്ല് വിവാദം ചർച്ചയായ വേളയിലായിരുന്നു സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയും സജീവചർച്ചയായി മാറിയത്. ഇതോടൊപ്പം വ്ളോഗർ മല്ലു ജെ.ഡി എന്ന മുകേഷിന്റെ പുലിപ്പല്ല് മാലയും അന്വേഷണ പരിധിയിൽ വരണമെന്ന ആവശ്യവും ഉയർന്നിരുന്നു.