സ്വന്തം ലേഖിക
കൊച്ചി:മാലയിലെ പുലിപ്പല്ല് സുരേഷ് ഗോപിയ്ക്ക് നോട്ടീസ് നൽകാനൊരുങ്ങി വനംവകുപ്പ്. കേന്ദ്രസഹമന്ത്രിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ വനംവകുപ്പ് നോട്ടീസ് നല്‍കും. സുരേഷ് ഗോപി ധരിച്ച മാല ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാകും നോട്ടീസ് നല്‍കുക. റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയവും ഉയര്‍ന്നുവന്നത്.
സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ ലോക്കറ്റുള്ള മാല ധരിച്ചെന്ന് കാണിച്ച് പരാതികളും വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണം നടക്കുകയാണ്. മാലയിലെ ലോക്കറ്റിലുള്ളത് യഥാര്‍ഥത്തിലുള്ള പുലിപ്പല്ലാണോ എന്ന് പരിശോധിക്കും. വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാംഭാഗത്തിലാണ് പുലി ഉള്‍പ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാന്‍ പാടില്ല.
വാടാനപ്പള്ളി സ്വദേശിയും ഐഎന്‍ടിയുസി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരേ പരാതി നല്‍കിയത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയിരുന്നത്. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ വനംവകുപ്പ് ഒരുങ്ങുന്നത്.
സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. സുരേഷ് ഗോപിയ്ക്ക് പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു.
മാലയിലുള്ളത് പുലിപ്പല്ല് തന്നെയാണോ എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. അക്കാര്യത്തിൽ സ്ഥിരീകരണം വന്നാൽ മാത്രമേ മറ്റ് നടപടിക്രമങ്ങളെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂ എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. പുലിപ്പല്ലിന് സമാനമായ രീതിയിൽ മാർബിളിലും ഫൈബറിലുമെല്ലാം കൊത്തിയെടുക്കാറുണ്ട്..പലരും ഇത് മാലയിൽ ഉപയോഗിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ മാല ഏതാണെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്.