ജൂലൈ ഒന്നു മുതല്‍ ഒഴിവ് വരുന്ന സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഐ.പി.എസ് ഓഫീസര്‍ രവത ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റിലെ ‘സെക്രട്ടറി-സെക്യൂരിറ്റി’ എന്ന സുപ്രധാന തസ്തികയിലേക്ക് നിയമിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് സമിതിയാണ് നിയമന അംഗീകാരം നല്‍കിയത്.
ഇന്ത്യന്‍ പൊലീസ് സര്‍വിസിലെ രണ്ടാമത് ഉന്നത പദവിയാണിത്. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എസ്.പി.ജി അടക്കം തന്ത്രപ്രധാന വിഭാഗങ്ങളുടെയെല്ലാം ചുമതലയുള്ള പദവിയാണിത്. 1994ല്‍ കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന രവത ചന്ദ്രശേഖറിനെ 2012ല്‍ ഹൈക്കോടതി കുറ്റമുക്തമാക്കുകയായിരുന്നു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ രണ്ടാമനായ രവത ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ആറ് പേരുടെ പട്ടികയാണ് കേരളത്തിന്റെ ശുപാര്‍ശയായി യു.പി.എസ്.സിക്ക് മുന്‍പാകെ ഉള്ളത്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവരെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണ് ഈ പട്ടിക. പട്ടികയിലെ രണ്ടാമനാണ് രവത ചന്ദ്രശേഖര്‍. റോഡ് സുരക്ഷാ കമ്മീഷണര്‍ നിധിന്‍ അഗര്‍വാള്‍, വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം, എസ്.പി.ജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ എന്നവരാണ് മറ്റ് അഞ്ചു പേര്‍. ഇതില്‍ രവത ചന്ദ്രശേഖര്‍ ഡിജിപിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹത്തെ കേന്ദ്രത്തില്‍ സുപ്രധാന തസ്തികയില്‍ നിയമിച്ചത്.
കേരളം അയക്കുന്ന ആറ് പേരുടെ അന്തിമ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ആദ്യം കൈമാറുക. അവിടെ നിന്ന് അത് യു.പി.എസ്.സി ചെയര്‍മാന്റെ മേശപ്പുറത്ത് എത്തും. തുടര്‍ന്ന് യു.പി.എസ്.സി ആ പട്ടിക പരിശോധിക്കും. ഇതിനു ശേഷമാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി കേരളത്തിന് കൈമാറുക. മുഖ്യമന്ത്രിയാണ് ഇതില്‍ നിന്നും ഒരാളെ നിശ്ചയിക്കുക. അതിന് ശേഷം ജൂണ്‍ അവസാന ആഴ്ചത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനം അംഗീകരിക്കും.