കോഴിക്കോട്: ലഹരിക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച സഹോദരനെ തള്ളി പി.കെ ഫിറോസ്. സഹോദരൻ പി.കെ ബുജൈറിന്റെ അറസ്റ്റിലായ സംഭവത്തിൽ താൻ ഒരുതരത്തിലും ഇടപെടില്ലെന്നും പി.കെ ഫിറോസ് പ്രതികരിച്ചു. തെറ്റ് ചെയ്തെങ്കിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും ഫിറോസ് പ്രതികരിച്ചു. സഹോദരൻ നടത്തിയ കുറ്റകൃത്യത്തിന് തന്നെ പഴിചാരുകയാണെന്നും എന്റെ രാഷ്ട്രീയവും സഹോദരന്റെ രാഷ്ട്രീയവും വേറെയാണെന്ന് പി.കെ ഫിറോസ് പ്രതികരിച്ചു.
പോലീസ് പിടികൂടിയ റിയാസ് സിപിഎം പ്രവർത്തകനാണെന്നും ഇയാളെ പ്രാദേശിക നേതാക്കൾ ഇറക്കി കൊണ്ടുപോയെന്നും പി.കെ ഫിറോസ് ആരോപിക്കുന്നത്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആക്രമിച്ചുവെന്നതാണ് ചുമത്തിയ കുറ്റം.ലീഗ് പ്രവർത്തകർ ആരും തന്റെ സഹോദരനെ കാണാൻ പോയിട്ടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. കുടുംബത്തിലെ ആരെങ്കിലും ചെയ്ത തെറ്റു കൊണ്ട് വായ അടപ്പിക്കാമെന്ന് കരുതേണ്ടെന്നും പി.കെ. ഫിറോസ് പ്രതികരിച്ചത്.
പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് നിലവിൽ ബുജൈറിനെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന റിയാസ് തൊടുകയിൽ എന്നയാളുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ആണ് ലഹരി ഇടപാടിന് തെളിവായി പോലീസ് പറയുന്നത്. എന്നാൽ റിയാസിനെ പോലീസ് ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. റിയാസിനെ ജാമ്യത്തിലിറക്കാൻ സി പി എം നേതാക്കൾ തന്നെ സ്റ്റേഷനിലെത്തിയിരുന്നുവെന്ന് ഫിറോസ് ആരോപിച്ചു.









