കൊല്ലം: തേവലക്കര സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഓടിക്കളിച്ചു നടന്ന അതേ വഴിയിലൂടെ ചേതനയറ്റ് വിളന്തറയിലെ വീട്ടിലേക്ക് മിഥുനെത്തിയത് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകൾ വീട്ടിലേക്ക് ഒഴുകിയെത്തി. മകന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ഒന്നും ഉരിയാടാതെ കണ്ണീർ പൊഴിച്ചാണ് അമ്മ സുജയിരിക്കുന്നത്. പൊട്ടിക്കരയാൻ പോലും ശേഷിയില്ലാതെയാണ് മകനരികിൽ അമ്മയിരിക്കുന്നത്. തുർക്കിയിൽ നിന്നുമാണ് സുജ നെടുമ്പാശേരിയിലെത്തിയത്.
സ്കൂളിലെ പൊതുദർശനത്തിനും വൻജനാവലി ഒഴുകിയെത്തി. സംസ്കാരം വൈകിട്ട് 4 മണിയോടെ നടക്കും. സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തെന്നും മന്ത്രി പ്രതികരിച്ചു.
കുറ്റം ചെയ്തവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. മരണവീട്ടിൽ പോകുന്ന മന്ത്രിമാരുടെ വാഹനത്തിന് മുന്നിലാണ് കരിങ്കൊടിയുമായി ആത്മഹത്യാ സ്ക്വാഡുപോലെ ചിലർ എടുത്തുചാടുന്നതെന്ന് മന്ത്രി വിമർശിച്ചു. ഇത് നല്ല രീതിയല്ല. മറ്റൊരു രക്തസാക്ഷിയെക്കൂടി സൃഷ്ടിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.