താമരശ്ശേരി: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാരും കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണം ശക്തമായതിന് ശേഷം ഇവർ ജില്ല വിട്ടുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ജില്ലയ്ക്ക് പുറത്തുപോയിട്ടില്ലെന്ന നിഗമനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നടത്തിപ്പുകാരന്റെ കയ്യിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു.
താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
താമരശ്ശേരിയിൽ ആൾപ്പാർപ്പില്ലാത്ത ഒരു വീടിൻറെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്.
കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. പുതിയ സ്ഥലം തേടി പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.കോഴിക്കോട് മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകക്കെടുത്ത് പെൺവാണിഭം നടത്തുകയായിരുന്നു ഇവർബിന്ദുവായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പുകാരി. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ ഇവരെ പിടികൂടിയതിന് ശേഷമാണ് വിശദമായ അന്വേഷണം നടത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ പൊലീസുകാരാണ് എന്ന് വ്യക്തമായിരുന്നു.
പ്രതികൾ പൊലീസുകാരായതിനാൽ അവറെ അറസ്റ്റ് ചെയ്യാൻ വൈകിയത് വലിയ് പ്രതിഷേധത്തിന് കാരണമായിരുന്നു
ഇരുവരെയും സേനയിലുള്ളവർ സഹായിക്കുകയായിരുന്നു എന്ന ആക്ഷേപവും ഉയർന്നു. ഇവർക്ക് മുൻകൂർ ജാമ്യം ലഭിക്കാനുള്ള അവസരം ഒരുക്കാനാണ് അറസ്റ്റ് വൈകിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് രണ്ട് പേരെയും താമരശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്.