കോഴിക്കോട് : മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന്റെ യഥാർഥ ഉടമസ്ഥർ കേസിൽ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് തന്നെയാണ് എന്ന് കണ്ടെത്തല്‍. സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ ഡ്രൈവറായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്‍റെ യഥാര്‍ഥ നടത്തിപ്പുകാര്‍.
കേസിൽ പ്രതിചേർത്ത ബിന്ദു ഈ കേന്ദ്രത്തിന്റെ നടത്തിപ്പുകാരി മാത്രമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. അനാശാസ്യ കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണ് ഇവരെന്ന് അന്വേഷണ സംഘം പറയുന്നു. ഷൈജിത്തിനേയും സനിത്തിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈൽ ഫോൺ ഇന്നലെ പ്രവർത്തിച്ചെങ്കിലും അല്പസമയത്തിനകം അത് സ്വിച്ച് ഓഫായി. സൈബർ പൊലീസ് സഹകരണത്തോടെയാണ് ഇവർക്കായുളള അന്വേഷണം പുരോഗമിക്കുന്നത്.
ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്ലാറ്റിൽ പോയിരുന്നു. രണ്ട് പേരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ദിവസം ഒരു ലക്ഷം രൂപയിലധികമായിരുന്നു റാക്കറ്റിന്‍റെ വരുമാനം. ഇതില്‍ നല്ലൊരു പങ്കും പൊലീസുകാര്‍ക്കാണ് എത്തിയിരുന്നത്. പൊലീസ് പ്രതികളുടെ വീടുകളിൽ എത്തി ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചു. എന്നാൽ കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പൊലീസ് പിടികൂടാത്തത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. പൊലീസുകാരായതുകൊണ്ട് അന്വേഷണ സംഘം ഇവർത്ത് ഒത്താശ ചെയ്യുന്നുവെന്നാണ് പ്രധാന ആക്ഷപം. മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കത്തിലാണ് പ്രതികൾ. ജാമ്യം കിട്ടുന്നതുവരെ അറസ്റ്റ് നീട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആക്ഷേപം ഉയരുന്നു.
അനാശാസ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപനങ്ങളോ നിക്ഷേപങ്ങളോ തുടങ്ങിയിട്ടുണ്ടോ എന്ന വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ബിന്ദു ഉള്‍പ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ 2 പേരെയും മറ്റു 4 സ്ത്രീകളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് റാക്കറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നത്. നടത്തിപ്പിന്‍റെ രീതികളും പൊലീസുകാരുടെ ബന്ധവും യുവതികള്‍ വെളിപ്പെടുത്തി.
2020 ലാണ് പ്രതിചേർത്ത ബിന്ദുവുമായി നടത്തിപ്പുകാരനായ പൊലീസുകാരൻ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് ഇവരെ പരിചയപ്പെട്ടത്. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. മെഡിക്കൽ കോളജിൽ നിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയും ചെയ്തു.