അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന് ലക്ഷ്യമിട്ടെന്ന് ഗുരുതര ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെതിരെയുണ്ടായ രണ്ട് വധശ്രമങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്നും ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയത്.
റിപ്പബ്ലിക്കന്‍ നേതാവായ ട്രംപ് അധികാരത്തിലെത്തുന്നത് തങ്ങളുടെ ആണവ പദ്ധതികള്‍ക്ക് ഭീഷണിയായാണ് ഇറാന് കാണുന്നത്. ഇറാന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് ട്രംപ് എന്നും നെതന്യാഹു പറഞ്ഞു. ആരോപണത്തോട് ഇതുവരെയും ഇറാന് പ്രതികരിച്ചില്ല.
ആയത്തൊള്ള ഖമേനിയുടെ കീഴിലുള്ള ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നാണ് നയതന്ത്ര വൃത്തങ്ങളുടെ വിലയിരുത്തല്‍ ഇതിന് അമേരിക്കയുടെയും ട്രംപിന്റെയും പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വെളിപ്പെടുത്തലിനെ പാശ്ചാത്യ ലോകം കാണുന്നത്. പതിറ്റാണ്ടുകളായി മുഖ്യശത്രുവായി തുടരുന്ന ഖമേനിയെ നിശേഷം തകര്‍ക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യം. ഇറാനെ ആക്രമിച്ചതിനുശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയില്‍ ഇതിന്റെ സൂചനകളുണ്ടായിരുന്നു. ഓപ്പറേഷന് റൈസിങ് ലയണ്‍ ഒറ്റത്തവണത്തേക്കുള്ള ആക്രമണമല്ലെന്നും അതൊരു തുടര്‍ പ്രവര്‍ത്തനമാണെന്നും നെതന്യാഹു അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന നിലവിലെ ഭരണകൂടം വരുന്നതിന് മുമ്പ് വരെ അടുത്ത സൗഹൃദ രാജ്യമായിരുന്നു ഇറാനും ഇസ്രയേലും. ഭരണമാറ്റം ഇരുവരെയും ശത്രുക്കളാക്കി മാറ്റി. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ പാവ സര്‍ക്കാരിനെ കൊണ്ടുവരുന്നതില്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ക്കും താത്പര്യമുണ്ട്.