ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വൻ ഹിറ്റുകളിലൊന്നായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം കർണാടകയിൽ സൂപ്പർ ഹിറ്റ് ആയതോടെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു. പാൻ ഇന്ത്യൻ ചിത്രമായ കാന്താര കേരളത്തിലും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും വലിയ കളക്ഷൻ നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും ഋഷഭ് ആയിരുന്നു. കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി.
കാന്താരയുടെ തുടർഭാഗം ഒക്‌ടോബർ രണ്ടിന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. നേരത്തെ പ്രഖ്യാപിച്ച തീയതിയാണെന്നും ഇതിൽ മാറ്റമില്ലെന്നും ഹോംബാലെ ഫിലിംസ് വ്യക്തമാക്കിയിട്ടുണ്ട്. ബ്ലോക്ബസ്റ്ററായി മാറിയ ആദ്യഭാഗത്തിനു ശേഷം തുടർഭാഗത്തിനായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുറത്തുവിട്ട പോസ്റ്ററുകളെല്ലാം ആഘോഷത്തോടെയാണ് ഏറ്റെടുത്തത്.
150 കോടിയുടെ വൻ ബജറ്റിലാണ് ആക്ഷൻ ചിത്രമൊരുങ്ങുന്നത്. മലയാളത്തിന്‍റെ പ്രിയതാരം ജയറാമും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാന്താരയിലേക്ക് എത്തുന്നതിന് മുമ്പുള്ള കഥയാണ് ചാപ്റ്റര്‍ 1-ന്‍റെ ഇതിവൃത്തം. കാന്താരയിലെ യുദ്ധരംഗങ്ങൾക്കും പ്രത്യേകതയുണ്ട്. ആക്ഷൻ മേഖലയിൽ പ്രാവീണ്യം തെളിയിച്ച ദേശീയ, അന്തര്‍ദേശീയതലത്തിലുള്ള വ്യക്തികളും ആയോധനകലയിൽ പ്രാഗത്ഭ്യമുള്ള അഞ്ഞുറിലേറെപ്പേരുമാണ് യുദ്ധരംഗങ്ങൾ നയിച്ചത്. ആക്ഷൻ മേഖലയിൽ പ്രാവീണ്യമുള്ള മൂവായിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളും യുദ്ധരംഗങ്ങളിൽ പങ്കാളികളായി. ഇന്ത്യന്‍ വെള്ളിത്തിരിയിലെ ഏറ്റവും ഗംഭീരമായ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് അണിയറക്കാർ പറയുന്നു.