ഇസ്രായേലിനെ തിരിച്ചടിച്ച് ഇറാന്‍, യുദ്ധമുനയില്‍ പശ്ചിമേഷ്യ

ശ്ചിമേഷ്യ വീണ്ടും യുദ്ധസമാന സാഹചര്യത്തിലേക്ക് കടക്കുകയാണ്. ഇറാനില്‍ വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈല്‍ ആക്രമണം. തെക്കന്‍ ടെഹ്‌റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു പുലര്‍ച്ചെയുണ്ടായ ആക്രമണം.
ഇറാന് നേരെ ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍ ഭൂഗര്‍ഭ ആണവ സംവിധാനങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ ശക്തമായി തിരിച്ചാക്രമിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡ്രോണ്‍ ഉപയോഗിച്ച് ടെല്‍ അവീവിലും ജറുസലേമിലും ഇറാന്‍ ഇതിനോടകം ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്രയേലില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. ഇറാനിലേക്ക് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായി സൂചനയുണ്ട്. ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു.
ഇസ്രയേലിന് ഈ ആക്രമണത്തില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി പറഞ്ഞു. തൊട്ടു പിന്നാലെ ഇസ്രായേലിലേക്ക് ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇറാന്റെ ആക്രമണം സാധാരണക്കാരുടെ നേരെയാണെന്ന് ഇസ്രയേല്‍ ആരോപിച്ചു.
ഇറാന്‍ സര്‍വ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. വീടുകളില്‍ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അറബ് രാഷ്ട്രത്തലവന്‍മാരുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു. ദേശീയ സുരക്ഷാ സമിതിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടന്‍ തന്നെ ചര്‍ച്ച നടത്തും.
കഴിഞ്ഞ ദിവസം രാത്രി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക മേധാവി മുഹമ്മദ് ബാഗേരി ഉള്‍പ്പെടെ സൈന്യത്തിലെ ആദ്യ നാലു സ്ഥാനക്കാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവും 6 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ടെഹ്‌റാനില്‍ പാര്‍പ്പിടസമുച്ചയം തകര്‍ക്കപ്പെട്ടു. കുട്ടികളടക്കം 78 പേര്‍ കൊല്ലപ്പെട്ടെന്നും മുന്നൂറിലേറെപ്പേര്‍ക്കു സാരമായി പരിക്കേറ്റെന്നും ഇറാന്‍ അറിയിച്ചു.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം ഇതിനകം 6 സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയി. ആണവ പദ്ധതി സംബന്ധിച്ച് എത്രയുംവേഗം ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇസ്രയേല്‍ വീണ്ടും ഇറാന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *