അമേരിക്കൻ ഇടപെടലിൽ തീരുമാനം ഇന്ന്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നതോടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കൂ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം തുറന്നു പറഞ്ഞത്. ഇറാനെതിരായ ഇസ്രയേലിന്റെ തുടർച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. സംഘർഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷം കൂടുതൽ സങ്കീർണമാകുമെന്ന് ഭയന്ന് ഖമേനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തുവെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ടെഹ്റാനിലെ വിമാനത്താവളത്തിൽ ഇസ്രയേൽ വ്യോമസേന വിമാനം രണ്ട് ഇറാനിയൻ എഫ് -14 യുദ്ധവിമാനങ്ങൾ ആക്രമിച്ച് തകർത്തതായി ഐ ഡി എഫ് വക്താവ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു.
തബ്രിസ് മേഖലയിൽ മറ്റൊരു എഫ്-35 യുദ്ധവിമാനം ഇറാനിയൻ വ്യോമ പ്രതിരോധം വെടിവച്ചു വീഴ്ത്തിയെന്നാണ് ഇറാന്റെ അവകാശവാദം. ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള നൂർ ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനിലെ ജനതയോട് എത്രയും പെട്ടെന്ന് തലസ്ഥാനമായ ടെഹ്റാൻ ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അവശ്യപ്പെട്ടു. എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാതെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈക്കാര്യം പറഞ്ഞത്.
ചൈനയും സമാനമായ നിർദേശം നൽകിക്കഴിഞ്ഞു. ഇസ്രായേലിലെ ചൈനീസ് പൌരന്മാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനോ രാജ്യം വിടാനോ നിർദേശമുണ്ട്. ഇതേസമയം ഇറാനെതിരിയുള്ള യു എസ് പ്രതിരോധത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടില്ലെന്ന് വിശദീകരിച്ച് പെന്റഗൺ രംഗത്തെത്തി. എന്നാൽ ഇന്ന് ചേരുന്ന ദേശീയ സുരക്ഷാ കൌൺസിൽ യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. പശ്ചിമേഷ്യയിൽ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും സദാ സജ്ജമായി യു എസ് സംഘമുണ്ടെന്നും അമേരിക്കൻ പ്രതിനിധി വ്യക്തമാക്കി.