കരുവന്നൂരില്‍ സിബിഐ വരില്ല; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

രുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് അന്വേഷിക്കാന്‍ സിബിഐ വരില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു.
കേസ് 2021 മുതല്‍ കോടതി മുന്‍പാകെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍, ഇത് അനന്തമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് വ്യക്തമാക്കി. കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിട്ടുള്ളതും ജഡ്ജി ചൂണ്ടിക്കാട്ടി. ഇ.ഡി റജിസ്റ്റര്‍ ചെയ്ത ഇസിഐആറില്‍ പ്രതികളാക്കിയ എല്ലാവര്‍ക്കുമെതിരെ ശക്തമായ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തീര്‍പ്പാക്കാന്‍ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളുണ്ടെങ്കില്‍ ഹര്‍ജിക്കാരന് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് 22 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ 10 കേസുകളില്‍ കുറ്റപത്രം നല്‍കി. മറ്റു കേസുകളില്‍ ഉടന്‍ കുറ്റപത്രം നല്‍കും. ചില രേഖകളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഇവ കൂടി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ മാനേജരായിരുന്ന ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി എം.വി.സുരേഷാണ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *