തിരുവനന്തപുരം :സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോവിഡിനൊപ്പം എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കാൻ സാധ്യത. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
വീടുകളിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി നടപടി സ്വീകരിക്കുന്നതാണ് .
മലിനജലത്തിൽ ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളിക ആയ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകാരുടെ നിർദ്ദേശാനുസരണം കഴിക്കണം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം എന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ പാടുള്ളൂ .
എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതൽ സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 33 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.ആറുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കൊറോണ രോഗലക്ഷണം ഉള്ള എല്ലാവർക്കും കൂടുതൽ പരിശോധന നടത്താനുള്ള നിർദ്ദേശം ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .
ആശുപത്രികളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണം .ജലദോഷം ,തൊണ്ടവേദന ,ചുമ ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക .