ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് : വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗ അനുമതി

തിരുവനന്തപുരം : ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗത്തിൽ അനുമതി നൽകി .പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാനങ്ങൾ ഗ്യാരന്റി നിൽക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന റിസ്‌ക്ക് തരണം ചെയ്യുന്നതിനുള്ള ഒരു ബഫർ ഫണ്ടായി ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഈ ഫണ്ടിലെ നിക്ഷേപം 5 വർഷം കൊണ്ട് ഔട്ട് സ്റ്റാന്റിങ് ഗ്യാരന്റിയുടെ അഞ്ചു ശതമാനം എന്ന തോതിലേക്ക് ഉയർത്തണം.

2025-26 ലെ കടമെടുപ്പ് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ റിസർവ്വ് ബാങ്ക് ശിപാർശ ചെയ്ത തരത്തിലുള്ള നിക്ഷേപം ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിൽ 2025 ഏപ്രിൽ 1 ന് നടത്തിയില്ലെങ്കിൽ തതുല്യമായ തുക അല്ലെങ്കിൽ ജി.എസ്.ഡി.പിയുടെ 0.25 ശതമാനം ഇതിൽ ഏതാണോ കുറവ് എന്നത് 2025-26 ലെ സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് പരിധിയിൽ നിന്നും കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇതാദ്യമായിട്ടാണ് ജി.ആർ.എഫ് രൂപീകരണം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തുന്നത് . റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനം എന്ന നിലയിൽ, കടമെടുത്ത പണം ഉപയോഗിച്ച് മാത്രമേ ജി.ആർ.എഫിൽ നിക്ഷേപം നടത്താൻ സാധ്യമാകുമായിരുന്നുള്ളു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഈ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയിൽ കുറവ് വരുന്നത് ഒഴിവാക്കാൻ ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *