അഹമ്മദാബാദ് : ദുരന്തത്തിന് കാരണമായ ബോയിങ് 787-8 ഡ്രീംലൈനർ വിമാനങ്ങളുടെ ശ്രേണി താത്കാലികമായി സർവീസ് നിർത്തിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. 787 ഡ്രീംലൈനർ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർഇന്ത്യക്ക് നിർദേശം നൽകി.
എയർ ഇന്ത്യക്ക് പത്ത് നിർദേശങ്ങളാണ് നൽകിയത്. ജിഇഎൻഎക്സ് എൻജിനുകൾ ഘടിപ്പിച്ച ബോയിങ് 787-8, 787-9 വിമാനങ്ങളിൽ അധിക അറ്റകുറ്റപ്പണികൾ ഉടൻ തന്നെ നടത്തണമെന്നും ഡിജിസിഎ നിർദേശിച്ചു. ബന്ധപ്പെട്ട ഡിജിസിഎ മേഖലാ ഓഫീസുകളുമായി ഏകോപിപ്പിച്ചാകും ഇതിനുള്ള പ്രവർത്തനങ്ങൾ. 15 ദിവസത്തിനുള്ളിൽ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധന സംവിധാന മോണിറ്ററുകൾ, ക്യാബിൻ എയർ കംപ്രസുകൾ, ടേക്ക് ഓഫ് സംവിധാനം, ഇലകട്രോണിക് എൻജിൻ നിയന്ത്രണസംവിധാനവും പരിശോധിക്കാൻ നിർദേശമുണ്ട്.
അതിനിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ 787-8 വിമാനങ്ങളുടെ സർവീസുകൾ സുരക്ഷാപരിശോധനകൾക്കുശേഷം തുടർന്നാൽ മതിയെന്ന ആലോചനയും കേന്ദ്രസർക്കാറിനുണ്ട്. ഇന്ത്യയും യുഎസും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചനടക്കുന്നുണ്ടെന്നാണ് സൂചന. വിമാന അറ്റകുറ്റപ്പണികളും സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളെക്കുറിച്ചും എയർ ഇന്ത്യ പരിശോധനകൾ തുടങ്ങി.
മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇന്ത്യയിൽ സർവീസ് നടത്തുന്ന ഡ്രീംലൈനർ 787-8ന്റെ പരിശോധന നടത്തുന്നത്. എയർ ഇന്ത്യയിൽ 33 ഡ്രീംലൈനർ 787 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ 26 എണ്ണം 787-8 മോഡലുകളാണ്. ഏഴെണ്ണം 787-9 മോഡലും. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ യഥാർഥ കാരണം എന്താണ് എന്നതിൽ വ്യക്തത വന്നിട്ടില്ല. യന്ത്രത്തകരാറാണോ കാരണമെന്ന് വിശദമായി അന്വേഷിച്ച് വരികയാണ്.