അഹമ്മദാബാദ് : വിമാനദുരന്തത്തിൽ മരിച്ച മുഴുവൻ ആളുകളുടേയും കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകി ടാറ്റാ ഗ്രൂപ്പ്. അപകടത്തിൽപ്പെട്ട വിമാനയാത്രക്കാരുടെ കുടുംബാംഗങ്ങൾക്ക് പുറമേ വിമാനം തകർന്നുവീണ പരിസരത്തുവെച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം നൽകും. ഒരു കോടി രൂപയാണ് നഷ്ടപരിഹാരം.
വിമാനയാത്രക്കാർ അല്ലാത്ത 33 പേർ മരിച്ചു എന്നാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചെലവുകൾ വഹിക്കുമെന്നും ടാറ്റ ഗ്രൂപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിമാനം ഇടിച്ച് തകർന്ന മെഡിക്കൽ കോളേജിന് കെട്ടിടം നിർമ്മിച്ച് നൽകുമെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ ബി ജി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും സമീപവാസികളും ഉള്‍പ്പെടുന്നു. അപകടത്തെ തുടർന്ന് ചിലരെ കാണാതായി എന്ന വിവരവും ഉണ്ട്. പ്രദേശം കേന്ദ്രീകരിച്ച് പരിശോധന വിപുലമാക്കി. പൊതുജനങ്ങൾക്ക് ഈ ഭാഗത്തേക്ക് നിലവിൽ പ്രവേശനമില്ല. എൻ ഡി ആർ എഫ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. അതിനിടെ മരിച്ചവരുടെ ബന്ധുക്കളെ അഹമ്മദാബാദിൽ എത്തിച്ച് ഡി എൻ എ സാമ്പളുകൾ എടുത്തു.