കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ അമ്മയുടേയും രണ്ട് മക്കളുടേയും നില അതീവ ഗുരുതരമായി തുടരുന്നുകാറിന്റെ കാലപ്പഴക്കമാവാം പൊട്ടിത്തെരിക്ക് കാരണമെന്ന് പ്രാഥമിക നിഗമനംപരിശോധനയ്ക്ക് വിദഗ്ധ സംഘം

പാലക്കാട് ; പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ സാരമായി പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതിയും മക്കളും. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളായ എമിലീന മരിയ മാര്‍ട്ടിന്‍, ആല്‍ഫ്രഡ് പാര്‍പ്പിന്‍ എന്നിവര്‍ക്കാണ് ഇന്നലെ വൈകീട്ടോടെ പരിക്കേറ്റത്. മൂവര്‍ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റൊരു മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിക്ക് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. ഇവരുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് എല്‍സി മാര്‍ട്ടിന്‍. ആരോഗ്യസംബന്ധമായി കുറച്ചു ദിവസം അവധിയായിരുന്ന എൽസി ഇന്നലെ യാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ഉടനെ മക്കളെയും കൂട്ടി പുറത്തുനിന്ന് ഭക്ഷണം കഴിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. സ്ററാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്തായിരുന്നു കുട്ടികളും എല്‍സിയും കിടന്നിരുന്നത്. കാറിന്റെ പിന്‍വശത്തായിരുന്നു തീ ഉയര്‍ന്നത്. മുതിര്‍ന്ന കുട്ടിയ്ക്ക് നിസാര പരിക്കുകളാണുളളത്.

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ പെട്രോളിന്റെ മണം വന്നുവെന്നും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിതെറിച്ചതെന്നും സാരമായി പരിക്കേൽക്കാത്ത മൂത്ത കുട്ടി പറഞ്ഞതായി ആംബുലന്‍സില്‍ ഉണ്ടായിരുന്ന അയല്‍വാസി പറയുന്നു. എല്‍സിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് മരിച്ചത്. ഏറെ നാളായി ഉപയോഗിച്ചിട്ടില്ലാത്ത കാറാണ് പൊട്ടിത്തെറിച്ചത്. അപകടകാരണം കണ്ടെത്താനായി മോട്ടോര്‍ വാഹനവകുപ്പ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ബാറ്ററി ഷോർട്ട് സർക്യൂട്ടായതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. കാറിന്റെ കാല്പഴക്കമായിരിക്കാം ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചതെന്നും പൂർണ്ണമായും കത്തി നശിച്ച കാറിൽ വിശദ പരിശോധന നടത്താൻ പരിമിതിയുണ്ടെന്നാണ് ഫയർഫോഴ്സ് വിദഗ്ധർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *