കൊച്ചി: അൽപം വേദനയോടെയാണെങ്കിലും കയ്യിൽ കരുതലോടെ കൊണ്ടുനടന്ന കേരളത്തിന്റെ നിധിയെ ഇന്ന് ജാർഖണ്ഡിന് കൈമാറി. കുഞ്ഞിനെ കേരള സർക്കാർ സംരക്ഷിക്കുന്ന നിയമനടപടികളൊക്കെ നോക്കിയിരുന്നെങ്കിലും നൂലാമാലകൾ വന്നതോടെ കുഞ്ഞിനെ കൈമാറുകയായിരുന്നു. മമ്മൂട്ടിയുടെ കാഴ്ച സിനിമയെ അനുസ്മരിക്കുന്ന രംഗങ്ങൾ ജീവിതത്തിൽ എത്തിയ പോലെയായി മാറി ആ അനുഭവം.
പ്രസവശേഷം ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുഞ്ഞ് ഇന്ന് ജാർഖണ്ഡിലേക്ക് മടങ്ങി.നിധി എന്ന് ആരോഗ്യമന്ത്രി പേരിട്ട കുഞ്ഞ് ഇനി ജാർഖണ്ഡ് സി ഡബ്ലിയു സി യുടെ സംരക്ഷണയിൽ കഴിയും. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക-സാമൂഹിക പശ്ചാത്തലം മാതാപിതാക്കൾക്ക് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജാർഖണ്ഡ് സി ഡബ്ലിയു സിക്ക് കുഞ്ഞിനെ കൈമാറുന്നത്.
സിഡബ്ല്യുസി അധികൃതരും പൊലീസും അടങ്ങിയ സംഘം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ നിധിയുമായി പുറപ്പെട്ടു. 6 മാസം പ്രായമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. കുഞ്ഞിന് 22 ദിവസം പ്രായമുള്ളപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ ജാർഖണ്ഡിലേക്ക് കടന്നു കളഞ്ഞത്. കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറുന്ന കാര്യത്തിൽ ജാർഖണ്ഡ് സി ഡബ്ല്യുസി ആയിരിക്കും ഇനി തീരുമാനമെടുക്കുക. കുട്ടികളെ തങ്ങൾക്ക് വിട്ടുതരണമെന്ന് അപേക്ഷയുമായി അവർ സമീപിച്ചിട്ടുണ്ട്.