നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം പുറമേ നിന്നെത്തിയ നേതാക്കൾ വൈകീട്ടോടെ നിലമ്പൂർ വിടും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ച ശബ്ദകോലാഹലങ്ങളില്ലാതെയാകും വോട്ടഭ്യര്‍ഥന. നിയമപ്രകാരം, വോട്ടെടുപ്പ് തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. അതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രദര്‍ശനം, സംഗീതപരിപാടികളോ മറ്റു വിനോദപരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. ഈ സമയം അവസാനിച്ചയുടന്‍ പ്രചാരണത്തിനായി പുറത്തുനിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയപ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ വി.ആര്‍. വിനോദ് വ്യക്തമാക്കി.

രാഷ്ട്രീയകേരളം നിലമ്പൂരിലേക്ക് ഒതുങ്ങിയ നാളുകളാണ് കടന്ന് പോവുന്നത് ഇന്ന് വൈകീട്ടോടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കാനെത്തിയ നേതാക്ൾ മടങ്ങും. ബുധനാഴ്ച അടിയൊഴുക്കുകളുറപ്പിക്കുന്നതിന്റെയും കൂട്ടിക്കിഴിക്കലിന്റെയും നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്ച യാണ് വോട്ടെടുപ്പ്.. 23 നാണ് വോട്ടെണ്ണൽ..

തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തിലാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടത്. 21 നാള്‍ നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്. ഇരുമുന്നണികള്‍ക്കും ലഭിച്ച പിന്തുണയെച്ചൊല്ലിയുള്ള തര്‍ക്കമാണ് പ്രചാരണത്തിന്റെ അവസാന നാളുകളിൽ കളം നിറഞ്ഞത്.

മേയ് 25-നാണ് തിരഞ്ഞെടുപ്പുകമ്മിഷന്‍ ഉപതിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. പ്രധാന പോരാട്ടം ആര്യാടന്‍ ഷൗക്കത്തും സ്വരാജും തമ്മില്‍ത്തന്നെയാണ് എന്നാൽ പി വി അൻവർ ഒട്ടും മോശം സ്ഥാനാർഥിയല്ല. നിലമ്പൂരിന്റ മനസ്സറിയുന്ന നേതാവ് എന്ന നിലയിൽ അയാൾ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയേക്കാം. എന്തായാലും ഈ തെരഞ്ഞെടുപ്പിനെ നിർണയിക്കുന്നത് പി വി അൻവർ പിടിക്കുന്ന വോട്ടുകളാവും എന്നതിൽ തർക്കമില്ല.

പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ നല്‍കിയ പത്രിക തള്ളിപ്പോയിരുന്നു. പത്തുപേരുടെ ഒപ്പിനു പകരം എട്ടുപേരുടെ ഒപ്പുമാത്രമിട്ട പത്രിക നല്‍കിയതായിരുന്നു കാരണം. ഇത് മനഃപൂര്‍വമാണെന്ന് ആരോപണമുയര്‍ന്നു. പിന്നീട് അദ്ദേഹം സ്വതന്ത്രസ്ഥാനാര്‍ഥിയായി. അതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാത്രി പി.വി. അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് വിവാദത്തിന് എരിവുപകര്‍ന്നു. പത്താംക്ലാസുകാരന്‍ അനന്തുവിന്റെ ദാരുണമായ മരണവും ചര്‍ച്ചാവിഷയമായി. പന്നിക്കുവെച്ച കെണിയില്‍നിന്ന് ഷോക്കാറ്റുള്ള മരണം വീണ്ടും മലയോരകര്‍ഷകരുടെ ദുരിതത്തെച്ചൊല്ലി മുന്നണികള്‍ തമ്മില്‍ പോരിനിടയാക്കി.

അതുകഴിഞ്ഞപ്പോഴാണ് ജമാഅത്തെ ഇസ്ലാമി യുഡിഎഫിനും പിഡിപി എല്‍ഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത്. അത് അടുത്ത വാക്പോരിന് വഴിതെളിച്ചു. ആരാണ് കൂടുതല്‍ വര്‍ഗീയപ്പാര്‍ട്ടി എന്നതിലായിരുന്നു ചര്‍ച്ച.

വൈകീട്ടത്തെ കൊട്ടിക്കലാശം നിലമ്പൂരിലും എടക്കരയിലുമാണ്. അതിന് കണക്കാക്കി വലിയ തോതിലുള്ള പൊലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. ഏഴ് ഡിവൈഎസ്പിമാര്‍, 21 പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, 60 സബ് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങി ജില്ലാ പോലീസിനെ കൂടാതെ കേന്ദ്ര പോലീസ് സേനയും എംഎസ്പി ബറ്റാലിയനും ഉള്‍പ്പടെ ആകെ 773 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന പോലീസ്സ്റ്റേഷന്‍ പരിധികളില്‍ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു പുറമേയാണിത്.

Leave a Reply

Your email address will not be published. Required fields are marked *