യുദ്ധഭീതി: എണ്ണവിലയും സ്വര്‍ണവിലയും ഉയരുന്നു

സ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ ആഗോള വിപണിയില്‍ സ്വര്‍ണ വിലയും എണ്ണ വിലയും കുതിക്കാന്‍ തുടങ്ങി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3,432 ഡോളര്‍ നിലവാരത്തിലെത്തി. ഏഷ്യന്‍ വിപണിയില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ ബ്രെന്റ് ക്രൂഡിന്റെ വില 5.5 ശതമാനം വരെ ഉയര്‍ന്ന് ബാരലിന് 76 ഡോളറിലധികം വ്യാപാരം നടത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് ഒരു ലക്ഷം രൂപ കടന്നു. സംസ്ഥാനത്ത് പവന്റെ വില 74,440 രൂപയാണ്. കഴിഞ്ഞ ദിവസം 74,560 എന്ന റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. രാഷ്ട്രീയ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത. സാധാരണയായി ഡിമാന്‍ഡ് കുറയുന്ന ജൂണ്‍, ജൂലായ് മാസങ്ങളായിട്ടുകൂടി രാജ്യത്തെങ്ങും സ്വര്‍ണ വില കുതിക്കുകയാണ്. ഓഗസ്റ്റ് പകുതിയോടെ ഉത്സവ സീസണ്‍ ആരംഭിക്കുമ്പോഴാണ് ആവശ്യകതയില്‍ വര്‍ധനവുണ്ടാകാറുള്ളത്. ആഗോള വിപണിയില്‍ (ട്രോയ് ഔണ്‍സ്) 4,000 ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
പേര്‍ഷ്യന്‍ ഗള്‍ഫിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡില്‍ വാരാന്ത്യത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണിത്. ഇറാനും ഖത്തറും പങ്കിടുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഫീല്‍ഡാണിത്. ആക്രമണത്തെത്തുടര്‍ന്ന് ഗ്യാസ് ഫീല്‍ഡിലെ ഒരു ഉല്‍പാദന പ്ലാറ്റ്ഫോം അടച്ചുപൂട്ടി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ നീക്കമനുസരിച്ചായിരിക്കും വരും നാളുകളിലെ എണ്ണയുടെയു സ്വര്‍ണത്തിന്റെയും വില വര്‍ധന.

Leave a Reply

Your email address will not be published. Required fields are marked *