ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ പോലെ ഇറാനും ഇസ്രയേലും തമ്മില്‍ കരാര്‍ ഉടനെന്ന് ട്രംപ്

ന്ത്യക്കും പാകിസ്ഥാനുമിടയില്‍ താന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും വെടിനിര്‍ത്തലിന് ഡീല്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദീര്‍ഘകാലമായി മിഡില്‍ ഈസ്റ്റിലെ ശത്രുക്കളായ ഇരു രാജ്യങ്ങളും ‘ഉടന്‍’ സമാധാനത്തിലാകുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിരവധി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നു വരികയാണെന്നും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തില്‍ കുറിച്ചു. ഇറാന്റെ ആണവ, മിസൈല്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ആരംഭിച്ചതിന് ശേഷമാണ് ട്രംപിന്റെ പരാമര്‍ശം.
നാല് ദിവസത്തെ സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചുവെന്ന തന്റെ അവകാശവാദം ആവര്‍ത്തിച്ച ട്രംപ്, ഇസ്രായേലും ഇറാനും ഒരു കരാറില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞു. ഞാന്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമായി ഉണ്ടാക്കിയതുപോലെ അത് ഉണ്ടാകും. അന്ന് യുഎസ്സുമായുള്ള വ്യാപാരമായിരുന്നു വെടിനിര്‍ത്തലിന് കാരണമെന്നും ട്രംപ് പറയുന്നു.
എന്റെ ആദ്യ ഭരണകാലത്ത്, സെര്‍ബിയയും കൊസോവോയും പതിറ്റാണ്ടുകളായി തുടരുന്നതുപോലെ തീവ്രമായ സംഘര്‍ഷത്തിലായിരുന്നു, ഈ നീണ്ടുനിന്ന പോരാട്ടം യുദ്ധത്തിലേക്ക് പൊട്ടിപ്പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു. ഞാന്‍ അത് തടഞ്ഞു. ബൈഡന്‍ മണ്ടന്‍ തീരുമാനങ്ങളാല്‍ അത് ഇല്ലാതാക്കിയെന്നും എന്നാല്‍ അത് വീണ്ടും ശരിയാക്കുമെന്നും ട്രംപ് കുറിച്ചു.
മറ്റൊരു ഉദാഹരണം ഈജിപ്തും എത്യോപ്യയുമാണ്. മഹത്തായ നൈല്‍ നദിയില്‍ സ്വാധീനം ചെലുത്തുന്ന ഒരു വലിയ അണക്കെട്ടിനെച്ചൊല്ലിയുള്ള അവരുടെ പോരാട്ടം. എന്റെ ഇടപെടല്‍ കാരണം, ഇപ്പോള്‍ അവിടെ സമാധാനമുണ്ട്. അത് അങ്ങനെ തന്നെ നിലനില്‍ക്കും. അതുപോലെ, ഇറാനും ഇസ്രയേലിനും ഇടയില്‍ ഉടന്‍ സമാധാനമുണ്ടാകും. നിരവധി ഫോണ്‍ വിളികളും കൂടിക്കാഴ്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഞാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നു, ഒന്നിനും എനിക്ക് അംഗീകാരം ലഭിക്കാറില്ല, പക്ഷേ സാരമില്ല, ജനങ്ങള്‍ക്ക് മനസ്സിലാകും. പശ്ചിമേഷ്യയെ വീണ്ടും മഹത്തരമാക്കണം ട്രംപ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *