രണ്ടാമത്തെ ബ്ലാക് ബോക്‌സും കണ്ടെടുത്തു, ‘റാറ്റ്’ പ്രവര്‍ത്തിച്ചെന്നും കണ്ടെത്തല്‍

ഹമ്മദാബാദില്‍ ദുരന്തത്തില്‍ പെട്ട എയര്‍ഇന്ത്യാ വിമാനത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സും കണ്ടെടുത്തു. അപകടം നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ വാലറ്റത്ത് സ്ഥാപിച്ചിരുന്ന രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തത്. ആദ്യത്തെ ബ്ലാക് ബോക്‌സ് നേരത്തെ തന്നെ കണ്ടെടുത്തിരുന്നു.
രണ്ടു ബ്ലാക് ബോക്‌സുകളിലെയും ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ വിമാനം അപടകത്തില്‍ പെടാനുള്ള കാരണം വ്യക്തമാകും. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും സൂക്ഷിക്കുന്നത് ബ്ലാക് ബോക്‌സിലാണ്. ബ്ലാക് ബോക്‌സിലെ ഡാറ്റാ റെക്കോര്‍ഡറും വോയ്‌സ് റെക്കോര്‍ഡറും പരിശോധിക്കുന്നതിലൂടെ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്താകുമെന്ന് പ്രതീക്ഷിക്കുന്നു. ടേക്കോഫിന് ശേഷം വിമാനത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്തെല്ലാം സംഭവിച്ചുവെന്ന് ഡാറ്റാ-വോയ്‌സ് റെക്കോര്‍ഡറുകള്‍ സിമുലേറ്ററിന്റെ സഹായത്തോടെ പരിശോധിച്ച് വ്യക്തമായ നിഗമനത്തിലെത്തിച്ചേരാന്‍ കഴിയും.
ബ്ലാക് ബോക്‌സ് പരിശോധിക്കുന്നത് ഇന്ത്യക്ക് പുറത്തായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ കീഴില്‍ രണ്ടു മാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച അത്യാധുനിക ലബോറട്ടറിയിലായിരിക്കും പരിശോധനയെന്നും വ്യാഴാഴ്ചയോടെ ഇതിന്റെ ഫലങ്ങള്‍ ലഭിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ വിദേശ രാജ്യങ്ങളിലെ പൗരന്‍മാരും ഉള്ളതിനാല്‍ ഈ രാജ്യങ്ങളിലെ ഏജന്‍സികളുടെ കൂടി താല്‍പര്യം പരിഗണിച്ചായിരിക്കും തീരുമാനമുണ്ടാകുക.
ടേക്കോഫിന് പിന്നാലെ എഞ്ചിന്റെ പവര്‍ നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ഇതിനോടകം സ്ഥിരീകരണമായിട്ടുണ്ട്. പവര്‍ നഷ്ടപ്പെടുന്നുവെന്ന് പൈലറ്റ് പറയുന്ന ശബ്ദ സന്ദേശം ഇതിനോടകം ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് പവര്‍ നഷ്ടമായി എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്. ഇന്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ഇലക്ട്രിക്കല്‍ തകരാറോ ആയിരിക്കാം എഞ്ചിന്റെ പവര്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രേക്കിട്ട് നിര്‍ത്തി ആര്‍പിഎം കൂടി പവര്‍ പരമാവധി റൈസ് ചെയ്ത ശേഷം ബ്രേക്ക് റിലീസ് ചെയ്താണ് റണ്‍വേയിലൂടെ ടേക്കോഫ് നടത്തുന്നത്. തുടക്കത്തില്‍ പവര്‍ കുറവ് അനുഭവപ്പെട്ടിരുന്നുവെങ്കില്‍ പൈലറ്റ് വിമാനം ടേക്കോഫ് ചെയ്യില്ലായിരുന്നുവെന്ന് വ്യക്തമാണ്. ടേക്കോഫിന് തൊട്ടുപിന്നാലെയാകാം പവര്‍ കിട്ടുന്നില്ലെന്ന് പൈലറ്റ് മനസ്സിലാക്കുന്നതെന്ന നിഗനത്തിലാണ് വിദഗ്ധര്‍.
എഞ്ചിന്റെ പവര്‍ നഷ്ടമാകുമ്പോള്‍ വിമാനത്തിനാവശ്യമായ പവര്‍ ജനറേറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന റാം എയര്‍ ടര്‍ബൈന്‍(റാറ്റ്) വിമാനത്തില്‍ നിന്ന് പുറത്തുവന്നതായി വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളുടെ സൂക്ഷ്മമായ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വിമാനത്തില്‍ നിന്ന് ടര്‍ബൈന്‍ പുറത്തേക്ക് താഴ്ന്നു വന്ന് അതിലെ ഫാന്‍ കറങ്ങി കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ചാണ് ഇത്തരം ഘട്ടങ്ങളില്‍ പകരം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *