പരസ്യപിന്തുണ തേടിയവര്‍ ഇപ്പോള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നെന്ന് പി.ഡി.പി.

നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആകമാനം വര്‍ഗീയത പറഞ്ഞ് വോട്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് പി.ഡി.പി. കുറ്റാരോപിതനായി അബ്ദുന്നാസിര്‍ മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയവേ ജയിലില്‍ സന്ദര്‍ശിച്ച് പി.ഡി.പി.യുടെ പരസ്യ പിന്തുണ തേടിയവരൊക്കെയാണ് ഇപ്പോള്‍ പിഡിപി പിന്തുണക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് എന്നത് വിരോധാഭാസമാണെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പി.ഡി.പി.ഇടതുമുന്നണിയെ പിന്തുണക്കാനുള്ള തീരുമാനത്തെ വര്‍ഗീയമായി ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്നാണ് യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചത്. എന്നാല്‍ നിരവധി വര്‍ഷങ്ങളായി ഇടതുമുന്നണിയെ പിന്തുണക്കുന്ന രാഷ്ട്രീയ നിലപാടിന്റെ തുടര്‍ച്ച മാത്രമാണ് നിലമ്പൂരിലും തുടരാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ ഫാസിസത്തിനെതിരെ താരതമ്യേന മികച്ച ബദലും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ള നിലപാടും ഇടതുമുന്നണി തുടരുന്നു എന്നത് തന്നെയാണ്.
1993 ഏപ്രില്‍ 14 ന് രൂപം കൊടുക്കപ്പെട്ട പിഡിപി നാളിതുവരെ ഏതെങ്കിലും വര്‍ഗീയ -തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കേരളത്തില്‍ ഒരു കേസും നിലനില്‍ക്കുന്നില്ല. കഴിഞ്ഞ 32 വര്‍ഷത്തെ കേരളത്തിന്റെ നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ ഒരിടത്ത് പോലും വര്‍ഗീയ ആക്രമണങ്ങളിലോ, രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുകളിലോ പി.ഡി.പി.യുടെ പേരുണ്ടാവില്ല. മഅ്ദനിക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ ആസൂത്രിതമായി എടുത്തിരുന്ന എല്ലാ കേസുകളും നിരപരാധി എന്ന് കണ്ട് വെറുതെ വിടുകയുണ്ടായി. വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചതായി ഒരു കേസിലും കോടതി കണ്ടെത്തിയിട്ടില്ല. കൃത്രിമവും ആസൂത്രിതവുമായ തെളിവില്ലാത്ത കേസുകളായിരുന്നു അതെന്ന് കോടതികള്‍ തന്നെ നിരീക്ഷിച്ചിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയ നിലപാട് തങ്ങള്‍ക്കെതിരായാല്‍ തീവ്രവാദ -വര്‍ഗീയവാദ ചാപ്പ കുത്തല്‍ കേരള ജനത അംഗീകരിച്ച് തരില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
എറണാകുളം പ്രസ് ക്‌ളബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി.വൈസ്‌ചെയര്‍മാന്‍ അഡ്വ.മുട്ടം നാസര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, സെക്രട്ടറിയേറ്റ് അംഗം ടി.എ.മുജീബ് റഹ്‌മാന്‍ , ജില്ലാ പ്രസിഡന്റ് അഷറഫ് വാഴക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *