അട്ടിമറി ആരോപണം തള്ളി ടര്‍ക്കിഷ് സര്‍ക്കാര്‍

അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ ടര്‍ക്കി ഉള്‍പ്പെട്ട ഗൂഢാലോചനയുണ്ടെന്ന ഒരു വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രചാരണത്തിനെതിരെ ടര്‍ക്കിഷ് മാധ്യമങ്ങള്‍ രംഗത്തുവന്നു.
എയര്‍ ഇന്ത്യയുമായുള്ള അറ്റകുറ്റപ്പണി കരാറില്‍ ബോയിംഗ് 777 ഫ്‌ളീറ്റ് മാത്രമേ ഉള്ളൂവെന്നും അപകടത്തില്‍ ഉള്‍പ്പെട്ട 787 ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണി കരാറിലില്ലെന്നും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ടര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി 777 വിമാനങ്ങളുടെ എല്ലാ അറ്റകുറ്റപ്പണികളും ഇസ്താംബൂളിലെ ടര്‍ക്കിഷ് ടെക്‌നിക്കിന്റെ കേന്ദ്രത്തിലാണ് നടത്തുന്നത്. ഇവിടെ 787 വിമാനങ്ങള്‍ ഒരിക്കലും സര്‍വീസ് നടത്തിയിട്ടില്ല. ഇത്തരം വൈകാരിക വിഷയങ്ങളില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കാണിക്കണമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടര്‍ക്കിഷ് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു.
തുര്‍ക്കിയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറേറ്റിന് കീഴിലുള്ള സെന്റര്‍ ഫോര്‍ കോംബാറ്റിംഗ് ഡിസ്ഇന്‍ഫോര്‍മേഷന്‍ ഗൂഢാലോചനാ സിദ്ധാന്തത്തിനെതിരേ രംഗത്തുവന്നു. ആരോപണങ്ങള്‍ തെറ്റാണെന്നും ടര്‍ക്കി-ഇന്ത്യ ബന്ധം വഷളാക്കുക എന്ന ലക്ഷ്യത്തോടെയുള്ള തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണെന്ന് അവര്‍ വിശദീകരിച്ചു.
എയര്‍ ഇന്ത്യയും ടര്‍ക്കിഷ് ടെക്നിക്കും തമ്മില്‍ 2024 ലും 2025 ലും ഒപ്പുവച്ച അറ്റകുറ്റപ്പണി കരാറുകളില്‍ ബി 777 വൈഡ്-ബോഡി വിമാനങ്ങള്‍ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കി. ദുരന്തത്തില്‍ പെട്ട ബോയിംഗ് 787-8 ഡ്രീംലൈനര്‍ ഈ കരാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ഗണത്തിലുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ടര്‍ക്കിഷ് ടെക്നിക് ഒരിക്കലും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു.
വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഉത്തരവാദിയായ കമ്പനിയെക്കുറിച്ച് അറിയാമെന്നും ഊഹാപോഹങ്ങള്‍ ആളിക്കത്തുന്നത് ഒഴിവാക്കാന്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് ടര്‍ക്കി വിട്ടുനില്‍ക്കുകയാണെന്നും അവര്‍ വിശദീകരിക്കുന്നു. ആഗോളതലത്തില്‍ തുര്‍ക്കിയുടെ മുന്‍നിര ബ്രാന്‍ഡുകളുടെ പ്രശസ്തിയെ ലക്ഷ്യം വച്ചുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും അവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *