മുങ്ങിയ കപ്പലിലെ ഇന്ധന ചോര്‍ച്ച അടച്ചു, ഡാറ്റാ റെക്കോര്‍ഡര്‍ കാണാമറയത്ത്

കൊച്ചി തീരത്ത് ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ എംഎസ്‌സി എല്‍സ 3യിലെ ഇന്ധന ചോര്‍ച്ച അടയ്ക്കുന്നത് പൂര്‍ത്തിയായതായി മറൈന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കപ്പല്‍ മുങ്ങുന്നതിന് കാരണം എന്ത് എന്ന് വ്യക്തമാക്കുന്നതിന് വോയേജ് ഡാറ്റ റിക്കോര്‍ഡര്‍ (വിഡിആര്‍) വീണ്ടെടുക്കേണ്ടത് ആവശ്യമാണ്. പക്ഷേ അത് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഹെവി ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോര്‍ച്ച അടച്ചതോടെ ഇന്ധന ചോര്‍ച്ച പൂര്‍ണമായി എന്നാണ് അധികൃതര്‍ പറയുന്നത്. മേയ് 25ന് കപ്പല്‍ മുങ്ങിയതിനു ശേഷമുള്ള തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കപ്പല്‍ കമ്പനിക്കും അവര്‍ നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്കും ഗുരുതര വീഴ്ചകള്‍ സംഭവിച്ചുവെന്നും ഇന്ധന ചോര്‍ച്ച അടയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥന്‍ കഴിഞ്ഞ ദിവസം ഇരു കമ്പനികള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ധന ചോര്‍ച്ച അടച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.
15 ടാങ്കുകളില്‍ നിന്നായി 26 ദിവസം കൊണ്ട് ഇന്ധനം നീക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോള്‍ സാല്‍വേജ് കമ്പനി മുന്നോട്ടു വച്ചിരിക്കുന്നത്. ഹെവി ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22ന്റെ ചോര്‍ച്ചയ്ക്കു പുറമെ ടാങ്ക് 16ലും 17ലുമുള്ള ചോര്‍ച്ചയും അടച്ചു. ടാങ്ക് 24ന്റെ സൗണ്ടിങ് പൈപ്പ് നഷ്ടപ്പെട്ട പ്രശ്‌നവും പരിഹരിച്ചു. ടാങ്ക് 20, 22, 25, 26, 27 എന്നിവയുടേയും ഇന്‍സിനറേറ്ററിന്റെയും ക്യാപ്പിങ്ങും പൂര്‍ത്തിയായി. ഇന്ധന ചോര്‍ച്ച ഉണ്ടായിരുന്ന ഹെവി ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22, 23 എന്നിവയുടെയും തകരാര്‍ പരിഹരിച്ചു. ഇന്ധന ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായി കപ്പല്‍ മുങ്ങിയ ഭാഗത്ത് എത്തിയ ഡൈവിങ് സപ്പോര്‍ട്ട് യാനമായ സീമാക് 3 സാച്ചുറേഷന്‍ ഡൈവിങ് ഒരുക്കങ്ങള്‍ക്കായി ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി. 51 മീറ്റര്‍ അടിയില്‍ കിടക്കുന്ന കപ്പലിലെ ടാങ്കില്‍ നിന്ന് ഇന്ധനം നീക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സാച്ചുറേഷന്‍ ഡൈവിങ് കൂടിയേ കഴിയൂ. ഇതിനായുള്ള തയാറെടുപ്പുകള്‍ക്ക് 3 ദിവസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഇതിനുള്ള ഉപകരണങ്ങളില്‍ മിക്കതും എത്തിയതായും ബാക്കിയുള്ളവ കസ്റ്റംസ് ക്ലിയറന്‍സ് കഴിയാന്‍ കാത്തിരിക്കുന്നു എന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ധനം നീക്കുന്നതിന് 24 ദിവസമാണ് സാല്‍വേജ് കമ്പനി അറിയിച്ചിരിക്കുന്നതെങ്കിലും ഇതിനായുള്ള 2 പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ഡി ജി ഷിപ്പിങ് നിര്‍ദേശിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതാണെങ്കില്‍ എങ്ങനെയായിരിക്കും ജോലികള്‍ എന്നും മണ്‍സൂണ്‍ കടുക്കുകയും കാലാവസ്ഥ മോശമാവുകയും ചെയ്താല്‍ എന്താണ് പദ്ധതി എന്നുമുള്ള രണ്ട് പദ്ധതികളാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. സാച്ചുറേഷന്‍ ഡൈവിങ്ങിനുള്ള ആധുനിക ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ അടക്കമുള്ള കാലതാമസത്തെ തുടര്‍ന്ന് നിശ്ചയിച്ച തീയതികളിലൊന്നും പ്രവര്‍ത്തികള്‍ തുടങ്ങിയിരുന്നില്ല
ഇതോടെയാണ് ഡി ജി ഷിപ്പിങ് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് കത്തയച്ചത്. തീരപ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. കപ്പലില്‍ നിന്ന് കടലിലേക്ക് വീണ 58 കണ്ടെയ്‌നറുകള്‍ ഇതുവരെ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *