പടിഞ്ഞാറന്‍ അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം ശക്തമാവുകയാണ്. ആക്രമികളെ ഏത് തരത്തിലും അടിച്ചമര്‍ത്താന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. പ്രതിസന്ധിയുണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധിക്കുകയോ അക്രമ സ്വഭാവം കാണിക്കുകയോ ചെയ്താന്‍ അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. കല്ലെറിയുന്നവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുന്നറിയിപ്പ് നല്‍കി.
പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപം പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ രൂക്ഷമായത് അതിന് പിന്നാലെയാണ് ചേരി തിരിഞ്ഞ് ആക്രമണം ഉണ്ടായത്.
ഹിമന്ത ബിശ്വ ശര്‍മ വെള്ളിയാഴ്ച ധുബ്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അശാന്തി സൃഷ്ടിക്കാന്‍ ഒരു സംഘം ബോധപൂര്‍വം ശ്രമിക്കുന്നതിനാല്‍ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രദേശത്ത് എത്തിയപ്പോള്‍ പറഞ്ഞിരുന്നു.
തലസ്ഥാനമായ ഗുവഹാത്തിയില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ഉത്തരവ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെ രാത്രി തന്നെ ഈ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തുതുടങ്ങിയത്. തിങ്കളാഴ്ച സ്ഥിതിഗതികള്‍ മോശമായി. പ്രതിഷേധവും കല്ലേറും തുടങ്ങി. ഇതോടെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തിങ്കളാഴ്ച ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വ്യാപാരശാലകളും ചന്തകളും പ്രവര്‍ത്തിച്ചില്ല.
സ്ഥിതി നിയന്ത്രണവിധേയമായതോടെ ചൊവ്വാഴ്ച കളക്ടര്‍ നിരോധനാജ്ഞ പിന്‍വലിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന നഗരമാണ് ധ്രുബി.
ജില്ലയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനേയും സി ആര്‍പി എഫിനെയും വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. ജാമ്യമില്ലാ വാറന്റ് ഇഷ്യു ചെയ്ത മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യാന്‍ ധുബ്രി എസ്പിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറയുന്നു.