അഗ്നിഗോളമായി എരിഞ്ഞടങ്ങിയ എയര്‍ ഇന്ത്യ ഫ്ലൈറ്റ് 171 ല്‍ ഉണ്ടായിരുന്ന ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ – ബ്രിട്ടീഷ് പൗരനായ വിശ്വാഷ് കുമാര്‍ രമേശ്. ‘സീറ്റ് 11എയിലെ അത്ഭുതം’എന്നാണ് ലോകമാധ്യമങ്ങള്‍ രമേശിനെ വിശേഷിപ്പിക്കുന്നത്. അവിശ്വസനീയമായ അതിജീവനത്തിലൂടെ ലോകശ്രദ്ധ നേടിയ വിശ്വാഷ് കുമാര്‍ രമേശിനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു.
241 യാത്രക്കാരും ജീവനക്കാരും ഡസന്‍ കണക്കിനാളുകളും മരിച്ച അപകടത്തിന് തൊട്ടുപിന്നാലെ ആംബുലന്‍സിനെ ലക്ഷ്യമാക്കി രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലൂടെ മുടന്തി നീങ്ങുന്ന വിശ്വാഷ് കുമാറിന്റെ വീഡിയോ ലോകമെങ്ങും കണ്ടു.
‘ഞാന്‍ എങ്ങനെ അതിജീവിച്ചുവെന്ന് എനിക്കറിയില്ല’ രമേശ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ‘ഹോസ്റ്റലിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ വശത്തായിരുന്നു ഞാന്‍. അപകടത്തില്‍ എമര്‍ജന്‍സി വാതിലും തന്റെ സീറ്റും തകര്‍ന്നു. വാതില്‍ തകര്‍ന്നപ്പോള്‍, എനിക്ക് പുറത്തിറങ്ങാന്‍ കുറച്ച് സ്ഥലമുണ്ടെന്ന് ഞാന്‍ കണ്ടു. അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്.’ ഒരു കൈ ബാന്‍ഡേജ് ചെയ്ത് കണ്ണിനു താഴെ രക്തം പുരണ്ട മുറിവുമായി 40 കാരനായ വിശ്വാഷ് കുമാര്‍ പറഞ്ഞു.
‘വിമാനത്തിന്റെ മറുവശം ഹോസ്റ്റല്‍ മതിലില്‍ കുടുങ്ങിയിരുന്നു. ആ വശത്ത് നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ എഴുന്നേറ്റപ്പോള്‍ എന്റെ ചുറ്റും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഭയന്നുപോയി. ഞാന്‍ എഴുന്നേറ്റു ഓടി. എന്റെ ചുറ്റും വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ കിടന്നിരുന്നു.’
ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം ലണ്ടനിലെ കുടുംബത്തിലേക്ക് മടങ്ങുകയായിരുന്നു രമേശ്. സഹോദരനും വിമാനത്തിലുണ്ടായിരുന്നു. പക്ഷേ മറ്റൊരു നിരയിലാണ് അദ്ദേഹം ഇരുന്നത്. താന്‍ രക്ഷപ്പെട്ടെന്നും സഹോദരന് ജീവനോടെ ഇല്ലെന്നും വിശ്വാഷിന് ഇപ്പോഴും വിശ്വാസമായിട്ടില്ല.
ഇംഗ്ലണ്ടിലെ ലെസ്റ്ററിലുള്ള കുടുംബം വിശ്വാഷിന്റെ അതിജീവനത്തില്‍ ആശ്വസിക്കുമ്പോള്‍ സഹോദരന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ്.