ഡല്‍ഹി: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നില്‍ അട്ടിമറി സംശയിച്ച് അന്വേഷണ ഏജന്‍സികള്‍. ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗത്തിലെ ചില ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എയര്‍ഇന്ത്യ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളുടെ ചുമതലയുള്ള തുര്‍ക്കിയിലെ സെലബി കമ്പനിക്ക് കീഴിലുള്ള ജീവനക്കാരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇന്ത്യ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എഎഐബി) ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെലെബി കമ്പനിയുമായി ബന്ധമുള്ള മറ്റ് ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ഓപ്പറേറ്റര്‍മാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
ദേശീയ അന്വേഷണ ഏജന്‍സി അടക്കമുള്ള വിവിധി സുരക്ഷാ ഏജന്‍സികളും അപകടത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. എന്‍ഐഎ സംഘം അപകട സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ പാക്കിസ്ഥാന്‍ ആക്രമിച്ചത് തുര്‍ക്കിയുടെ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു. ഇത് തുര്‍ക്കിയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കിയിരുന്നു. എയര്‍ ഇന്ത്യ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന തുര്‍ക്കി കമ്പനിയായ സെലബിയുടെ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍, ഹോസ്പിറ്റാലിറ്റി ഭീമനായ ബേര്‍ഡ് ഗ്രൂപ്പനും എയര്‍ ഇന്ത്യ സാറ്റ്‌സ് കമ്പനിക്കും ഈ ചുമതല നല്‍കി. എന്നാല്‍ തുര്‍ക്കി കമ്പനിയിലെ ജീവനക്കാര്‍ ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നുണ്ടെന്നാണ് വിവരം. ഇവര്‍ക്കിടയില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞു കയറിയിരിക്കാനുള്ള സാധ്യതയാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്.
എഐ 171ല്‍ മൂന്ന് സ്വതന്ത്ര ഹൈഡ്രോളിക് സംവിധാനങ്ങളുണ്ട്. ഓരോന്നിനും ഒരു റിസര്‍വോയറും ഏകദേശം 5,000 പിഎസ്‌ഐയില്‍ ദ്രാവകം വിതരണം ചെയ്യുന്ന രണ്ട് പമ്പുകളും ഉണ്ട്. പല ഓണ്‍ബോര്‍ഡ് സിസ്റ്റങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് ഈ പ്രഷറൈസ്ഡ് ദ്രാവകം അത്യാവശ്യമാണ്. സിസ്റ്റങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ദ്രാവകം ഉണ്ടെന്ന് ഉറപ്പാക്കി വേണമെങ്കില്‍ ഇന്ധനം നിറയ്ക്കാനുള്ള ചുമതല മെയിന്റനന്‍സ് ജീവനക്കാര്‍ക്കോ ഗ്രൗണ്ട് ഹാന്റ്‌ലിങ് സ്റ്റാഫിനോ ഉണ്ടെന്ന് എഎഐബി വൃത്തങ്ങള്‍ പറഞ്ഞു. ലാന്‍ഡിംഗ് ഗിയര്‍ പോലുള്ളവയുടെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ബോയിംഗ് വിമാനങ്ങള്‍ ഹൈഡ്രോളിക് സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതില്‍ പാകപ്പിഴകള്‍ സംഭവിച്ചാല്‍ വിമാനത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം വേണ്ടത്ര എത്തിക്കാന്‍ കഴിയാതെ വരുമെന്നും വിദഗ്ധര്‍ പറയുന്നു. പൈലറ്റ് അപകട മുന്നറിയിപ്പ് സന്ദേശമായ ‘മെയ്‌ഡേ’ എന്ന് പറഞ്ഞത് ക്രമരഹിതമായ ഹൈഡ്രോളിക് പ്രഷര്‍ റീഡിംഗുകള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴായിരിക്കാമെന്നും അവര്‍ പറയുന്നു.