വാഷിങ് ടൺ: കുടിയേറ്റക്കാർക്കെതിരായ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടികളിലുള്ള പ്രതിഷേധം ആറാം ദിവസവും തുടരുന്നു. ഇന്നലെ രാവിലെ ഒഴിവാക്കിയ കര്‍ഫ്യൂ, പ്രക്ഷോഭങ്ങള്‍ വ്യാപിച്ചതോടെ ലോസ് ആഞ്ജലിസില്‍ പുനഃസ്ഥാപിച്ചു. ഓസ്റ്റിന്‍, ടെക്‌സസ്, ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഡാലസ്, ഡെന്‍വര്‍ എന്നീ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്.
പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകാണമെന്ന് ആവശ്യപ്പെട്ട് സന്ദേശം വ്യാപിക്കുന്നുണ്ട്. കൂടുതൽ പേർ പ്രതിഷേധിക്കാനെത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് ഭരണകൂടം നിയന്ത്രണ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച യു എസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനവും വിപുലമായ ആഘോഷിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധം കനക്കാനാണ് സാധ്യത.. അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണ് സർക്കാർ.
പ്രതിഷേധം തുടങ്ങി അഞ്ച് ദിവസത്തിനുള്ളിൽ 400 ലധികം പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. മതിയായ രേഖകളില്ലാത്ത 330 കുടിയേറ്റക്കാര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അക്രമസംഭവങ്ങളില്‍ പങ്കെടുത്ത 157 പേരും അറസ്റ്റിലായി. പോലീസുകാരെ ആക്രമിച്ചവരും ഇക്കൂട്ടത്തിലുണ്ട്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനായി 700 മറീനുകളുള്‍പ്പെടെ ആയിരക്കണക്കിന് സൈനികരെയാണ് ഭരണകൂടം നിയോഗിച്ചിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ അക്രമസംഭവങ്ങളില്‍ പങ്കെടുക്കുന്നവരെ തടയാനും ആക്രമണങ്ങള്‍ നിയന്ത്രിക്കാനുമാണ് ഭരണകൂടം സൈനികസഹായം തേടിയിരിക്കുന്നത്.
അക്രമാസക്തരായ പ്രക്ഷോഭകാരികളിൽനിന്ന് ലോസ് ആഞ്ജലിസിനെ മോചിപ്പിക്കാനാണ് നാഷണൽ ഗാർഡിനെയും മറീനുകളെയും ഇറക്കിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ഇതിനോട് അനുകൂലമായല്ല പ്രദേശവാസികളുടെ പ്രതികരണം. പ്രക്ഷോഭം തുടർന്നാൽ 1807-ലെ കലാപനിയമം പ്രയോഗിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസിൽ സായുധകലാപമോ ആഭ്യന്തരയുദ്ധമോ ഉണ്ടായാൽ സായുധസേനയെ ഉപയോഗിച്ച് അടിച്ചമർത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണിത്.
രാജ്യത്ത് ജനാധിപത്യത്തിന് നേരെ അതിക്രമം അഴിച്ചുവിടുകയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. പ്രസിഡന്റ് സൈന്യത്തെ വിന്യസിച്ചത് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഫെഡറൽ കോടതിയിൽ അടിയന്തരഹർജി നൽകി. അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാഗമായി കുടിയേറ്റകാര്യവിഭാഗം നടത്തിയ വ്യാപകറെയ്ഡിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണം. പ്രക്ഷോഭം അടിച്ചമർത്താൻ നാഷണൽ ഗാർഡിലെ 4000 പേരെയും 700 മറീനുകളെയുമാണ് ട്രംപ് ഇതിനോടകം ഇറക്കിയിരിക്കുന്നത്.