സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതൽ വെള്ളിയാഴ്ച വരെയാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലവാസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇന്ന് മുതൽ ബുധൻ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഹാരാഷ്ട്ര മുതൽ ഗോവ തീരം വരെ, തീരത്തോട് ചേർന്ന് ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുവെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിന് മുകളിലായും ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് ഇവ നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെയും ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു.
കള്ളക്കടൽ ജാഗ്രത നിർദേശവും നിലവിലുണ്ട്. കന്യാകുമാരി തീരത്ത്, നീരോടി മുതൽ ആരോക്യപുരം വരെയാണ് മുന്നറിയിപ്പ്. കടൽക്ഷോഭം, ഉയർന്ന തിരമാല, എന്നിവ ഉണ്ടായേക്കാം. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതിന് വിലക്കുണ്ട്. തീരപ്രദേശത്തും മലയോര മേകലയിലിൽ ഉള്ളവർക്കും ജാഗ്രതാ നിർദേശമുണ്ട്.