കണ്ണൂർ : ആള്‍ക്കൂട്ടവിചാരണയെത്തുടര്‍ന്ന് കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തതിൽ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ് . പറമ്പായി സ്വദേശി റസീന യുടെ സുഹൃത്ത് മയ്യില്‍ കൊളച്ചേരി സ്വദേശി പി.റഹീസിന്റെ പരാതി പ്രകാരമാണ് സുനീര്‍, പൊന്ന്യത്ത് സക്കറിയ എന്നിവരെ പ്രതിചേര്‍ത്തത്. ഇരുവരും ഒളിവിലാണെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.
പറമ്പായി സ്വദേശികളായ എം.സി.മന്‍സിലില്‍ വി.സി.മുബഷീര്‍, കണിയാന്റെവളപ്പില്‍ കെ.എ.ഫൈസല്‍ , കൂടത്താന്‍കണ്ടിയില്‍ വി.കെ.റഫ്നാസ് എന്നിവരെ ആത്മഹത്യാപ്രേരണക്കുറ്റം ഉള്‍പ്പെടെ ചുമത്തി നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ശനിയാഴ്ച പിണറായി പോലീസ് സ്റ്റേഷനിലെത്തിയാണ് റഹീസ് പരാതി നല്‍കിയത്. ഇദ്ദേഹത്തെ വിശദമായി ചോദ്യംചെയ്ത പോലീസ്, മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം മൊഴി രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
റസീനയുടെ മാതാവ് സി.കെ.ഫാത്തിമ തലശ്ശേരി എ എസ്പിക്ക് നല്‍കിയ പരാതിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും റഹീസില്‍നിന്ന് ചോദിച്ചറിഞ്ഞു. വിവാഹവാഗ്ദാനത്തിലൂടെ മകളില്‍നിന്ന് റഹീസ് സ്വര്‍ണവും പണവും കൈക്കലാക്കിയതായും സ്വകാര്യചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തിയതായും റസീനയുടെ മരണത്തിനുപിന്നില്‍ റഹീസാണെന്നും പറഞ്ഞിരുന്നു.
എന്നാൽ പ്രാഥമിക ഘട്ടത്തിൽ നടന്ന അന്വേഷണത്തിൽ ഈ പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസ് പറയുന്നത്. തലശ്ശേരി എഎസ്പി പി.ബി.കിരണ്‍, ഇന്‍സ്‌പെക്ടര്‍ എന്‍.അജീഷ് കുമാര്‍, എസ്ഐ ബി.എസ്.ബാവിഷ് എന്നിവരുടെ നേതൃത്വത്തിലാണ് റഹീസിനെ ചോദ്യംചെയ്തത്.
കഴിഞ്ഞ ദിവസമാണ് റസീനയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റസീനയും മരണം സദാചാര ഗൂണ്ടായിസത്തെ തുടർന്നാണെന്ന് ആക്ഷേപം ഉയർന്നു. തുടർന്ന് ബന്ധുക്കളായ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ അമ്മ റഹീസിനെതിരെ പരാതി നൽകിയത്. നിലവിൽ അറസ്റ്റിലായവരെല്ലാം മരിച്ച യുവതിയുടെ അടുത്ത ബന്ധുക്കളാണ്