വന്യജീവികളെ വെടിവെച്ച് കൊല്ലുക എളുപ്പമല്ല ; കേരളം പറയുന്നതിൽ കാര്യമുണ്ട്’- കേന്ദ്രം

ഡൽഹി : വന്യജീവി നിയമങ്ങളിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. നാട്ടിലിറങ്ങി ശല്യംചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് നല്‍കിയിട്ടുള്ള അനുമതി നിബന്ധനകളോടെ മാത്രമാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിരന്തരം വരുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ഉയരുമ്പോൾ ഇക്കാര്യത്തിൽ സംസ്ഥാന കേന്ദ്രസർക്കാറുകൾ തമ്മിൽ കാര്യമായ അഭിപ്രായ ഭിന്നത ഉണ്ടാകാറുണ്ട്. കേന്ദ്രം സംസ്ഥാന സർക്കാറിനേയും സംസ്ഥാനം കേന്ദ്രത്തെയും കുറ്റപ്പെടുത്തകയാണ് പതിവ്. വന്യ ജീവികളെ- അത് മനുഷ്യർക്ക് ഭീഷണിയാവുന്ന ഘട്ടത്തിൽ വെടിവച്ച് കൊല്ലാനുള്ള അനുമതി സംസ്ഥാന സർക്കാറിന് നൽകിയിട്ടുണ്ടെന്നും കേരളം പോലുള്ള സംസ്ഥാനങ്ങൾ അതിന് തയ്യാറാവാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നുമാണ് പ്രധാന അവകാശ വാദം. അതിന് കൃത്യമായ വിശദീകരണമാണ് ഇപ്പോൾ കേന്ദ്രസർക്കാറിൽ നിന്ന് വന്നിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് വന്യജീവികളെ വെടിവെക്കാനുള്ള അനുമതിയുണ്ടെന്ന് പറയുമ്പോൾ പോലും അതിലെ നിയമവ്യവസ്ഥകള്‍ പൊതുവെ പറയാറില്ല. ഇത് തെറ്റിദ്ധരിപ്പിക്കലാണെന്ന കേരളത്തിന്റെ വാദം ശരിവെക്കുന്നതാണ് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്സ് രാജേഷ്‌കുമാര്‍ ജാഗേനിയ ബുധനാഴ്ച അയച്ച കത്ത്.
വന്യജീവിസംരക്ഷണ നിയമത്തില്‍ ഭേദഗതിവേണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതാണ് കത്ത്. വംശനാശഭീഷണി നേരിടുന്ന ജന്തുക്കള്‍ അത്യധികം സംരക്ഷണം വേണ്ടതാണ്. അവയെ സംരക്ഷിക്കാനും വേട്ടയാടപ്പെടുന്നത് തടയാനുമാണ് നിയമത്തിലെ വ്യവസ്ഥകളെന്ന് വ്യക്തമാക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം.

നിയമത്തിലെ പട്ടിക ഒന്നില്‍ ഉള്‍പ്പെടുന്ന കാട്ടാന, കടുവ തുടങ്ങിയ മൃഗങ്ങളെ മനുഷ്യജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് അനുമതിയുണ്ട്.എന്നാൽ പറയുന്നതു പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ. വെടിവെക്കാൻ അനുമതി വേണം. അതിന് കടമ്പകളുണ്ട്. എല്ലാ കാര്യങ്ങളിലും എളുപ്പത്തിൽ തീരുമാനത്തിലെത്തുക പ്രയാസമാണെന്നും നേരത്തെ കേരളം ഉന്നയിച്ചിരിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ ഒരുപരിധിവരെ ശരിയാണെന്നുമാണ് ഡെപ്യൂട്ടി ജനറൽ വ്യക്തമാക്കുന്നത്.

ആനയേയും കടുവയേയും പോലയല്ല കാട്ടുപന്നിയെ പട്ടികയിൽ വ്യാഖ്യാനിച്ചിരിക്കുന്നത്. പട്ടിക രണ്ടിൽ പെടുന്ന കാട്ടുപന്നിപോലുള്ള ജീവികളെ മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിയ്ക്കും ഭീഷണിയാവുന്ന തരത്തിൽ പ്രയാസമുണ്ടാവുകയാണെങ്കിൽ അവയെ വെടിവെച്ചുകൊല്ലാം. ഇതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാവുന്നതേയുള്ളൂ.. പക്ഷേ ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല. അതിന് നിയമവ്യവസ്ഥകളില്ല.

ചുരുക്കിപ്പറഞ്ഞാൽ അനുമതിയുടെ കാര്യത്തിൽ കേരളം പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്നതാണ് കത്ത്. നിലവിലെ സാഹചര്യത്തിൽ ആനയും കടുവയും നാട്ടിലിറങ്ങി ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അവയെ കൊല്ലുന്നതോ മയക്കുവെടി വെക്കുന്നതോ അത്ര എളുപ്പമല്ല. വനനിയത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യത്തിന് പിന്നിൽ കാരണങ്ങളുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറും കേന്ദ്രസർക്കാറും ഉന്നയിക്കുന്ന വാദഗതികൾ നിലനൽക്കുമ്പോൾ തന്നെ മലയോര ജനതയുടെ ആശങ്ക പരിഹരിക്കപ്പെടാനുള്ള വഴികൾ കൂടി നിർദേശിക്കേണ്ടതുണ്ട്. മലയോര ജനതയ്ക്കും സ്വൈര്യമായി ജീവിക്കാൻ അവകാശമുണ്ട്. അതിന് വേണ്ട സംരക്ഷണം ഉറപ്പു നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാറിനും ഒരുപോലെയുണ്ട്. ഇക്കാര്യത്തിൽ സംയുക്ത ഇടപെടലുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *