ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ വോട്ടര്‍ അധികാര്‍ യാത്ര’യുമായി ഇന്ത്യ മുന്നണി. ഓഗസ്റ്റ് 17-ാം തീയതി മുതല്‍ വോട്ടര്‍ അധികാര്‍ യാത്രയിലൂടെ വോട്ടുമോഷണത്തിനെതിരായ നേരിട്ടുള്ള പോരാട്ടത്തിന് ബിഹാറിന്റെ മണ്ണില്‍നിന്ന് തുടക്കം കുറിക്കുകയാണ് രാഹുൽ ഗാന്ധി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ള മഹാസഖ്യനേതാക്കള്‍ സംസ്ഥാനത്തുടനീളം വോട്ടര്‍ അധികാര്‍ യാത്ര നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എക്‌സിലെ കുറിപ്പില്‍ അറിയിച്ചു. ഓഗസ്റ്റ് 17-ാം തീയതി സാസാരാമില്‍നിന്ന് തുടങ്ങുന്ന യാത്ര, ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ചമ്പാരന്‍ എന്നിവിടങ്ങളില്‍ കൂടിയാണ് കടന്നു പോവുന്നത്. വോട്ടര്‍ അധികാര്‍ യാത്ര മുപ്പതാം തീയതി അറയിലാണ് സമാപിക്കുക. സെപ്റ്റംബര്‍ ഒന്നാം തീയതി പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലി സംഘടിപ്പിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച വോട്ട് ചോരി ആരോപണം കേവലം തിരഞ്ഞെടുപ്പു വിഷയമല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടമറിക്കുന്നതാണ്. ‘ഒരാള്‍ക്ക് ഒരു വോട്ട്’ എന്ന തത്വത്തെ സംരക്ഷിക്കാനും കൂടിയാണ് ഈ യാത്ര ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ നിര്‍ണായക പോരാട്ടമാണിത്. രാജ്യമെമ്പാടും കുറ്റമറ്റ വോട്ടര്‍പട്ടിക ഉറപ്പാക്കുമെന്നും രാഹുല്‍ എക്‌സിലെ കുറിപ്പില്‍ പറഞ്ഞു. യുവാക്കളോടും തൊഴിലാളികളോടും കര്‍ഷകരോടും എല്ലാം വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാകാനും രാഹുല്‍ അഭ്യര്‍ഥിച്ചു. ഇത്തവണ വോട്ടുകള്ളന്മാര്‍ പരാജയപ്പെടുമെന്നും ജനങ്ങളുടെയും ഭരണഘടനയുടെയും വിജയം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഭാരത് ജോഡോ യാത്ര നടത്തിയതിന് സമാനമായാണ് ഈയാത്രയും രാഹുൽ നടത്താൻ ഉദ്ദേശിച്ചത്. കോൺഗ്രസിനെ സംബന്ധിച്ചടത്തോളം വലിയ നേട്ടമുണ്ടാക്കിയ യാത്രയാണ് ഭാരത് ജോഡോ യാത്ര. അതേ ചുവട് പിടിച്ച് നടത്തുന്ന വോട്ടർ അധികാർ യാത്രയിലൂടെ ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ കുറിച്ച് പരസ്യമാക്കാനാവും എന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വോട്ടർപട്ടികാ ക്രമക്കേടിനെ ചൊല്ലി വലിയ വിവാദങ്ങൾ നടക്കുന്ന ബിഹാറിൽ നിന്നാണ് യാത്ര തുടങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.