സനാതന വാദികളെ കടന്നാക്രമിച്ച് അയ്യങ്കാളി ദിനത്തില്‍ വേടന്‍

പട്ടിക വിഭാഗങ്ങള്‍ ഇപ്പോഴും സനാതനികളുടെ അടിമകള്‍, അതില്‍ നിന്ന് പുറത്തുവരണം

സനാതന ധര്‍മ വാദികളുടെ രാഷ്ട്രീയ മുതലെടുപ്പിന് നിന്ന് കൊടുക്കരുതെന്നും ദലിതര്‍ രാഷ്ട്രീയ ശക്തിയാകണമെന്നും റാപ്പര്‍ വേടന്‍. തിരുവനന്തപുരത്ത് നടന്ന അയ്യന്‍കാളി അനുസ്മരണ വേദിയിലായിരുന്നു വേടന്‍ രാഷ്ട്രീയം പറഞ്ഞത്.
പട്ടികവിഭാഗങ്ങള്‍ ഇപ്പോഴും സനാതനത്തിന്റെ അടിമകള്‍ തന്നെയാണെന്ന് വേടന്‍ ആമുഖമായി പറഞ്ഞു. പട്ടികജാതി, ദലിത്, ആദിവാസി വിഭാഗത്തില്‍ പെട്ട ജനങ്ങളുടെ ഒരു വലിയ പ്രശ്‌നം ഒത്തൊരുമ ഇല്ലാത്തതാണ്. നമ്മുടെ ഉള്ളിലുള്ള തീവ്രസനാതനത്തിന്റെ സാഹോദര്യമില്ലായ്മ ഇവിടെയും കാണാന്‍ കഴിഞ്ഞു. നമ്മുടെ സാഹോദാര്യമില്ലായ്മ ഇവിടെയുള്ള സനാതന ധര്‍മ വാദികള്‍ നമ്മെ വേര്‍തിരിക്കാന്‍ വലിയ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. അത് യുവതലമുറ മനസിലാക്കണം.നമ്മളെപ്പോഴും ഒരുമിച്ചായിരിക്കണം. ഇന്ത്യയിലെയും കേരളത്തിലെയും കക്ഷി രാഷ്ട്രീയങ്ങളെയും രാഷ്ട്രീയ സംവിധാനങ്ങളെയും ചോദ്യം ചെയ്യാന്‍ കഴിയുന്ന ഒരു സംഘടിത ശക്തിയാകാന്‍ നമുക്ക് ഇനിയും ഒരുപാട് കാലമെടുക്കേണ്ടി വരും. ആളുകളെ വിഘടിപ്പിച്ചുകൊണ്ടുള്ള ഈ സനാതന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും പട്ടികജാതി ആദിവാസി ദളിത് സമൂഹങ്ങള്‍ മുന്നോട്ടു വരേണ്ടതുണ്ട്.
ഞാനൊരിക്കലും മഹാത്മാവ് എന്ന് പറയില്ല. അങ്ങനെയൊരു സംസ്‌കൃത വാക്ക് ഞാന്‍ ഉപയോഗിക്കില്ല. മഹാവീരന്‍ ആണയാള്‍. ബാബാ സാഹിബ് അംബേദ്കറും മഹാവീരന്‍ അയ്യങ്കാളിയും നമുക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ആ വഴിയില്‍ സനാതന സമൂഹത്തിനിടയിലൂടെ സഞ്ചരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടെങ്കിലും ധൈര്യപൂര്‍വം ഞാന്‍ നടക്കുക തന്നെ ചെയ്യും. കേരളത്തിലെ ജാതി സമൂഹം അംബേദ്കറെയും അയ്യങ്കാളിയെയും ജാതിവാദികളായും ഏതെങ്കിലും പ്രത്യേക ജാതിയുടെ നേതാവായും മാത്രം ആഘോഷിക്കുമ്പോള്‍ അടുത്ത വര്‍ഷം എല്ലാവരെയും പങ്കെടുപ്പിച്ച് ഒരുമയോടെ അയ്യങ്കാളി, അബേദ്കര്‍ ദിനങ്ങള്‍ ആഘോഷിക്കാന്‍ കഴിയട്ടെ എന്ന് വേടന്‍ ആശംസിച്ചു.
തിരുവനന്തപുരം വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ വേടന്‍ സാധുജന പരിപാലനസംഘം നല്‍കുന്ന പ്രഥമ വില്ലുവണ്ടി പുരസ്‌കാരവും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *