ഡോ. ഹാരിസ് വെളിപ്പെടുത്തിയത് പ്രതിപക്ഷം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍; യുഡിഎഫ് ഹെല്‍ത്ത് കമ്മീഷനെ നിയോഗിച്ചു: വി.ഡി. സതീശന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ന്യൂറോളി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നിയമസഭയിലും നിയമസഭക്ക് പുറത്തും പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഇതു തന്നെയാണ് അവസ്ഥ. കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി യു.ഡി.എഫ് നിയോഗിക്കുന്ന ഹെല്‍ത്ത് കമ്മിഷന്‍ നാളെ നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. ജൂലൈ മാസത്തില്‍ തന്നെ ഹെല്‍ത്ത് കോണ്‍ക്ലേവും ചേരും. ഇതിനു ശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. പ്രതിപക്ഷം നിരന്തരമായ ആരോഗ്യ മേഖലക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തലെന്നും സതീശന്‍ പറഞ്ഞു.
സര്‍ജറി ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂല് പോലും ഇല്ലാത്ത മെഡിക്കല്‍ കോളജുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ പറഞ്ഞത്. സാധാരണക്കാരായ രോഗികള്‍ കടം വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. രോഗി തന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി എത്തേണ്ട അവസ്ഥയാണ്. നിരവധി ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ഇത് കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും അവസ്ഥയാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെ.എസ്.എസ്.കെയും നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്. കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്ന് വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. പല കമ്പനികളും മരുന്നിന്റെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി. മരുന്നിന്റെയും സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും ക്ഷാമം സംബന്ധിച്ച വിഷയം 2025 മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. റിപ്പോര്‍ട്ട് തേടുമെന്നാണ് മന്ത്രി പറയുന്നത്.
ഇതേ ആരോഗ്യ മന്ത്രി തേടിയ റിപ്പോര്‍ട്ടുകള്‍ കൂട്ടിവച്ചാല്‍ നിരവധി വോള്യങ്ങള്‍ വേണ്ടിവരും. ഇത് സ്ഥിരം പരിപാടിയാണ്. 2010 എത്ര രോഗികള്‍ ഉണ്ടായിരുന്നു? ഇപ്പോള്‍ എത്ര പേര്‍ കൂടി എന്നാണ് മന്ത്രി ചോദിക്കുന്നത്. ആഗോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ത്തു. ഈ സര്‍ക്കാര്‍ പി.ആര്‍ ഏജന്‍സികളെ വച്ച് നടത്തുന്ന നറേറ്റീവും പ്രൊപ്പഗഡയുമല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം. യഥാര്‍ഥ ആരോഗ്യ കേരളത്തിന്റെ സിസ്റ്റം തകര്‍ന്നു പോയി. കോവിഡ് കാലത്ത് മരണം മറച്ചു വച്ചെന്ന് പറഞ്ഞപ്പോള്‍ ചക്ക വീണ് ചത്തതൊന്നും കോവിഡ് മരണത്തില്‍ കൂട്ടില്ലെന്നാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. അതിനു ശേഷം സര്‍ക്കാര്‍ മറച്ചു വച്ച 27,000 കോവിഡ് മരണങ്ങള്‍ പുറത്തുവന്നു. ഇപ്പോള്‍ ആരോഗ്യ വകുപ്പിനാണ് ചികിത്സ വേണ്ടത്. കോവിഡ് കാലത്ത് കൊള്ള നടത്തി. കാലാവധി കഴിഞ്ഞ മരുന്നുകള്‍ പോലും വിതരണം ചെയ്തു. പ്രതിപക്ഷത്തിന്റെ ആരോപണം സി.എ.ജിയും ശരി വച്ചു.
എല്ലാ പകര്‍ച്ചവ്യാധികളും കേരളത്തിലുണ്ട്. അത് തടയാനുള്ള ഒരു സംവിധാനവുമില്ല. കോവിഡിന് ശേഷം മരണ നിരക്ക് കൂടിയിട്ടും അതേക്കുറിച്ച് ഒരു പഠനവുമില്ല. പ്രതിപക്ഷം ഇക്കാര്യം പറഞ്ഞപ്പോള്‍ ശാസ്ത്രീയമായ അടിത്തറയില്ലെന്നാണ് മന്ത്രി പറഞ്ഞത്. ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്താനുള്ള ഒരു ശ്രമവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നില്ല. വര്‍ഷങ്ങള്‍ കൊണ്ട് കേരളം ആര്‍ജിച്ചെടുത്ത ആരോഗ്യ രംഗത്തെ നേട്ടങ്ങളാണ് ഇവര്‍ ഇല്ലാതാക്കുന്നത്. മന്ത്രിയുടെ ഓഫിസ് മറ്റാരൊക്കെയോ ആണ് ഭരിക്കുന്നത്. മരുന്ന് ഇല്ലാത്ത കാര്യം അറിഞ്ഞില്ലെന്നാണ് മന്ത്രി പറയുന്നത്. പ്രതിപക്ഷം തന്നെ എത്രയോ തവണ ഇക്കാര്യം നിയമസഭയില്‍ പറഞ്ഞതാണ്. ആരോപണം ഉന്നയിച്ച ഡോക്ടറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും മന്ത്രി അറിഞ്ഞില്ല. 300 കോടി രൂപയുടെ പദ്ധതി വിഹിതമാണ് ധനമന്ത്രി റദ്ദാക്കിയത്. ഒന്നിനും പണമില്ല. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും അതിനെ രക്ഷിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *