ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്

നാശനഷ്ടങ്ങള്‍ നിസാരമെന്ന് ഇറാന്‍

റാനിനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടതോടെ പത്തുദിവസം പിന്നിട്ട ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തിന്റെ രൂപം മാറി. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഫോര്‍ഡോ ആണവ കേന്ദ്രം തകര്‍ക്കപ്പെട്ടതായി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ അമരിക്കയുടെ എല്ലാ യുദ്ധവിമാനങ്ങളും നിലവില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും അവ സുരക്ഷിതമായി മടങ്ങുകയാണെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ഇറാന്റെ ഭൂഗര്‍ഭ ആണവനിലയം തകര്‍ക്കാന്‍ ശേഷിയുള്ള ജിബിയു57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുമായി ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്നറിയപ്പെടുന്ന ജിബിയു- 43ബി മാസ്സിവ് ഓര്‍ഡ്നന്‍സ് എയര്‍ ബ്ലാസ്റ്റ് (എംഒഎബി) ബോംബുകള്‍ ആറെണ്ണം പ്രയോഗിച്ചതായും മറ്റ് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ 30 ടോമാഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചെന്നും ട്രംപിനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഗുവാം ദ്വീപില്‍നിന്നാണ് അമേരിക്കന്‍ വിമാനങ്ങള്‍ പുറപ്പെട്ടത്. ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ യുഎസിലെ മിസോറിയിലുള്ള വൈറ്റ്മാന്‍ വ്യോമസേനാ താവളത്തില്‍ നിന്ന് പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങിയതോടെ ഏതുസമയവും ആക്രമണം ഉണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ലോകത്തിലെ മറ്റൊരു സൈന്യത്തിനും ഈ ദൗത്യം നിര്‍വഹിക്കാന്‍ കഴിവില്ലായിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. അമേരിക്കക്കും ഇസ്രായേലിനും ലോകത്തിനും ഇതൊരു ചരിത്രപരമായ നിമിഷമാണ്. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ തിരിച്ചടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

യുഎസ് ആക്രമണങ്ങള്‍ നിസാരമായിരുന്നുവെന്നും ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നും ഇറാന്‍ സ്റ്റേറ്റ് മീഡിയ അവകാശപ്പെട്ടു. ഫോര്‍ദോ ആണവ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിനും രണ്ട് തുരങ്കങ്ങള്‍ക്ക് മാത്രമേ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളൂവെന്നാണ് ഇറാന്‍ പറയുന്നത്.
ഇറാനെതിരായ യുഎസ് ആക്രമണത്തെ ഹമാസ് അപലപിച്ചു. ആക്രമണം രാജ്യാന്തര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും സമാധാനത്തിനും സുസ്ഥിരതയ്ക്കും എതിരെയുള്ള ഭീഷണിയണെന്നും ഹമാസ് കുറ്റപ്പെടുത്തി.

ആക്രമണങ്ങള്‍ നടത്താനുള്ള ‘ധീരമായ തീരുമാനത്തിന്’ ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിഡിയന്‍ സാറില്‍ ട്രംപിന് നന്ദി പറഞ്ഞു. ട്രംപിന്റെ പേര് ചരിത്രപുസ്തകങ്ങളില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. 430 പേര്‍ മരിച്ചതായി ഇറാനിയന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ ഇസ്രായേലി ആക്രമണങ്ങളിലും ആക്രമണങ്ങളിലും 3,500 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച സംഘര്‍ഷം രൂക്ഷമായതിനുശേഷം ഇസ്രായേലില്‍ കുറഞ്ഞത് 24 മരണങ്ങളെങ്കിലും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *