അമേരിക്ക പാകിസ്ഥാനോട് അടുക്കുന്നതിന്റെ സൂചന?
ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി വാഷിങ്ടനില്‍ എത്തിയ പാക്കിസ്ഥാന് സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തും. യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തിലേക്ക് അസിം മുനീറിനെ ക്ഷണിച്ചെന്ന വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ചയെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വാഷിങ്ടന്‍ സമയം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ നടക്കുന്ന ഉച്ചഭക്ഷണത്തിനായി പാക്കിസ്ഥാന് സൈനിക മേധാവിയെ അമേരിക്കന്‍ പ്രസിഡന്റ് ക്ഷണിച്ചുവെന്നാണ് വിവരം.
ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരുമായും അസിം മുനീര്‍ കൂടിക്കാഴ്ച നടത്തും.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ നടക്കുന്ന കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ് . പാക്കിസ്ഥാന് ഇറാനുമായി കര അതിര്‍ത്തി പങ്കിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ഫോണില്‍ 35 മിനിറ്റ് സംസാരിച്ചുവെന്ന വാര്‍ത്ത ഇന്ത്യ അറിയച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ഓപ്പറേഷന് സിന്ദൂറിനു ശേഷമുള്ള അസിം മുനീറിന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്.
അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അസിം മുനീര്‍ വാഷിങ്ടനിലെത്തിയത്. അമേരിക്കയുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനില്‍ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാക്കിസ്ഥാന് പൗരന്മാര് അസിം മുനീര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്തും വാഷിങ്ടനിലെ പാക് എംബസിക്ക് സമീപവും പ്രതിഷേധിച്ചു. ഇമ്രാന് ഖാനെ അനുകൂലിക്കുന്നവരാണ് പ്രകടനം നടത്തിയത്.
ഓപ്പറേഷന് സിന്ദൂറിന് ശേഷം ഭീകരവാദത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഇന്ത്യയ്ക്ക് സകല പിന്തുണയും ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പാക് സൈനിക മേധാവിയെ അമേരിക്ക സ്വീകരിച്ചത്. പാകിസ്താന് എന്നാല്‍ തീവ്രവാദം എന്നാണ് എന്ന നിലപാട് സ്വകരിച്ച രാജ്യമാണ് ഇന്ത്യ. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതിന് ശേഷവും പാകിസ്താനോട് അടുക്കാനുള്ള നീക്കത്തെ രാജ്യം ആശങ്കയോടെയാണ് കാണുന്നത്.