വിമാനദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളോട് ക്ഷമ ചോദിച്ച് ടാറ്റാ-എയര്‍ ഇന്ത്യാ ചെയര്‍മാന്‍

‘ആ അപകടത്തില്‍ ക്ഷമ ചോദിക്കുന്നു- പ്രിയപ്പെട്ടവരെ നഷ്ടമായവരോട് ക്ഷമചോദിക്കുന്നു’

കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ 270-ലധികംപേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ക്ഷമചോദിച്ച് എയര്‍ ഇന്ത്യയുടെയും ടാറ്റ സണ്‍സിന്റെയും ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഒരു വിമാനക്കമ്പനിയിലാണ് ഈ അപകടം സംഭവിച്ചത് എന്നതില്‍ വലിയ ദുഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബുദ്ധിമുട്ടുകയാണ്. അവരെ പിന്തുണയ്ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നും എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ‘ധാരാളം ഊഹാപോഹങ്ങളും നിരവധി സിദ്ധാന്തങ്ങളുമുണ്ട്. എന്നാല്‍ ഇതുവരെ എനിക്കറിയാവുന്ന വസ്തുത എഐ171 മികച്ച ചരിത്രമുള്ള വിമാനമാണ് എന്നതാണ്. വലത് എഞ്ചിന്‍ 2025 മാര്‍ച്ചില്‍ സ്ഥാപിച്ച ഒരു പുതിയ എഞ്ചിനായിരുന്നു. ഇടത് എഞ്ചിന്‍ അവസാനമായി സര്‍വീസ് ചെയ്തത് 2023 ലാണ്. അടുത്ത അറ്റകുറ്റപ്പണി പരിശോധന 2025 ഡിസംബറില്‍ നടത്തേണ്ടതായിരുന്നു.
‘രണ്ട് പൈലറ്റുമാരും മികച്ചവരായിരുന്നു. ക്യാപ്റ്റന്‍ സഭര്‍വാളിന് 11,500 മണിക്കൂറിലധികം പറക്കല്‍ പരിചയമുണ്ടായിരുന്നു, ഫസ്റ്റ് ഓഫീസര്‍ ക്ലൈവിന് (കുന്ദര്‍) 3400 മണിക്കൂറിലധികം പറക്കല്‍ പരിചയമുണ്ടായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് ഞാന്‍ കേള്‍ക്കുന്നത് അവര്‍ മികച്ച പൈലറ്റുമാരും മികച്ച പ്രൊഫഷണലുകളുമായിരുന്നു എന്നാണ്. അതിനാല്‍, ഞങ്ങള്‍ക്ക് ഒരു നിഗമനങ്ങളിലും എത്താന്‍ കഴിയില്ല. ബ്ലാക്ക് ബോക്‌സും റെക്കോര്‍ഡറുകളും പരിശോധിക്കുന്നതോടെ എല്ലാം വ്യക്തമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍, നമ്മള്‍ അതിനായി കാത്തിരിക്കണം,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യം നടുങ്ങിയ ദുരന്തം. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മുപ്പത് സെക്കന്റിനുള്ളില്‍ പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍ ഇടിച്ച് തീപ്പിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ വിമാനത്തിലെ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം ഇടിച്ച് വീണ കെട്ടിടത്തിലെ പത്തിലധികം വിദ്യാര്‍ഥികളും മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലെ മെസ് ഹാളിലായിരുന്നു വിമാനം ഇടിച്ചു കയറിയത്.
മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ ആശ്വാസ ധനം അന്ന് തന്നെ ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ വിമാനം ഇടിച്ച് തകര്‍ന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും ടാറ്റാ ഗ്രൂപ്പ് തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.
വിമാനാപകടത്തിന് കാരണം യന്ത്രത്തകരാറെന്നാണ് നിഗമനം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അപകടത്തിന് രണ്ടാഴ്ച മുന്‍പ് വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതാണെന്നും എഞ്ചിനുള്‍പ്പെട പരിശോധിച്ചതാണെന്നും വിമാനക്കമ്പനി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *