നിലമ്പൂർ :നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാൽ സത്യപ്രതിജ്ഞ ചെയ്യാൻ നിലമ്പൂരിൽനിന്ന് കാൽനടയായി പോകുമെന്ന് പി.വി. അൻവർ. ഇത് അമിതമായ ആത്മവിശ്വാസമല്ലെന്നും ജനങ്ങളെ അറിയാവുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ പറഞ്ഞു
നിയമസഭയിലേക്ക് പോവുക പി.വി. അൻവർ ഒറ്റക്കല്ല . നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായിട്ടാണ് സത്യപ്രതിജ്ഞചെയ്യാൻ പോകുക. ചിലപ്പോൾ കാൽനടയായി ഒരാഴ്ചയെടുത്തായിരിക്കും പോകുക. അങ്ങനെയും ആലോചിക്കുന്നുണ്ട്. ഇത് സംഭവിക്കും. ഇത് അമിതമായ ആത്മവിശ്വാസമല്ല. ഈ നാട്ടിലെ ജനങ്ങളെ എനിക്ക് അറിയുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണ്. എന്റെ പോരാട്ടം മലയോര കർഷകർക്ക് വേണ്ടിയാണ്. അത് തുടങ്ങിയിട്ടേയുള്ളൂ. റിസൾട്ട് വന്നതിന്റെ പിറ്റേദിവസം പോരാട്ടത്തിന് തുടക്കം കുറിക്കുമെന്നുമാണ് പി വി അൻവറിന്റെ വാക്കുകൾ.
സിപിഐഎം മുതലാളിപ്പാർട്ടിയായി മാറി. അദാനി, അംബാനി എന്നിവർ പാർട്ണർമാരായിമാറി. തൊഴിലാളിവർഗത്തെക്കുറിച്ച് സംസാരിച്ചിരുന്ന പാർട്ടി, മതവർഗീയത പറഞ്ഞ് വോട്ടുപിടിക്കുന്ന ദുരന്തത്തിലേക്ക് മുഖ്യധാരാ രാഷ്ട്രീയം എത്തി. അതിലേക്ക് എത്തിച്ചത് പിണറായിസമാണെന്നും അൻവർ കൂട്ടിച്ചേർത്തു.
മനുഷ്യരേയും മൃഗങ്ങളേയും വേർതിരിക്കുന്ന ഒരു വേലികെട്ടിത്തരണമെന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ. ആകാശത്തെ അമ്പിളിമാമനെ പിടിച്ചുകൊണ്ടുതരണമെന്ന് സർക്കാരിനോട് പറഞ്ഞിട്ടില്ല. ആന ചവിട്ടിക്കൊന്നാലും കരടി കടിച്ചുതിന്നാലും പത്തുലക്ഷം. ഒരു മനുഷ്യ ജീവന് പിണറായി വിജയൻ വിലയിട്ടത് പത്ത് ലക്ഷം രൂപയാണ്. അദ്ദേഹത്തിന്റെ മരുമകന് വെറും രണ്ട് മിനിറ്റുള്ള റീൽ ഉണ്ടാക്കാൻ 9.9 ലക്ഷം രൂപയാണ്. ആ രണ്ട് മിനിറ്റ് റീലിന്റെ വിലയാണ് പിണറായി വിജയൻ മലയോരത്ത് ജീവിക്കുന്ന മനുഷ്യർക്ക് ഇട്ടിരിക്കുന്ന വില. ഈ ജാതി സഖാക്കളെ നിലമ്പൂരിലെ ജനങ്ങൾ ആട്ടിവിടാൻ പോകുകയാണ്, പി.വി. അൻവർ പറഞ്ഞു.
തനിക്ക് ലഭിക്കുന്ന വോട്ട് 75,000-ലൊന്നും നിൽക്കില്ലെന്നും രണ്ടുദിവസംകഴിഞ്ഞ് കാണാമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് ദിവസം വിവിധ ബൂത്തുകളിലായി സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സ്വതന്ത്ര സ്ഥാനാർഥി പി വി അൻവറിന്റെ പ്രതികരണം.
സന്ദർശനത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൌക്കത്ത് ആലിംഗനം ചെയ്യാൻ എത്തിയപ്പോൾ കൈകൊടുത്ത് മാറുകയായിരുന്നു അൻവർ. ആലിംഗനം ചെയ്താൻ അത് ധൃതരാഷ്ട്രാലിംഗനം ആയിപ്പോകുമെന്നായിരുന്നു അൻവറിന്റെ പരിഹാസം. തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞാൽ ഷൌക്കത്തിന് കാര്യമായി ജോലിയുണ്ടാവില്ലെന്ന് അയാൾക്ക് കഥയെഴുതാൻ പോകാമെന്നും അൻവർ പരിഹസിച്ചു. അൻവർ നല്ല എഴുത്തുകാരനാണ്. അതിൽ തർക്കമില്ല. ഈ തെരഞ്ഞെടുപ്പ് കാലം അയാളൊരു നല്ല നടൻ കൂടിയാണ് എന്ന് തെളിയിക്കുന്നതിലേക്ക് എത്തിയെന്നും അൻവർ പറഞ്ഞു.. എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിനെയും കണക്കറ്റ് വിമർശിച്ചാണ് അൻവർ ബൂത്ത് വിട്ടത്. സ്വരാജിന് തോറ്റാലും പ്രശ്നമില്ല നിയമസഭയേക്കാൾ മികച്ച എ കെ ജി സെന്ററുണ്ടല്ലോ എന്നായിരുന്നു അൻവറിന്റെ വാക്കുകൾ.