കൊച്ചി. ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി ക്കെതിരെ സിപിഎം നേതൃത്വം നടത്തുന്ന പ്രസ്താവനകൾക്കെതിരെ സിറോ മലബാർ സഭ രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ ആർച്ച് ബിഷപ്പിനെ പേരെടുത്ത് വിമർശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പലരും വിമർശനം തുടർന്നു. ബിജെപിയുമായി സഭ അടുക്കുന്നു എന്നതിന്റെ ലക്ഷണമായാണ് ജോസഫ് പാമ്പ്ലാനിയുടെ പ്രസ്താവനകളെ വിമർശിച്ചത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ആക്രമിച്ചതിൽ ബിജെപിക്കെതിരെ സഭ മൃദു സമീപനമാണ് എടുത്തതെന്നും സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. വിമർശനം തുടരുന്ന സാഹചര്യത്തിലാണ് സഭ ഔദ്യോഗികമായി ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സഭയുടെ വാർത്താക്കുറുപ്പിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനമാണ് ഉള്ളത്.
“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശ്ശേരി മെത്രാപ്പോലീത്തയും എറണാകുളം- അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരിയുമായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനെതിരെ സി. പി. ഐ. എമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. ഛത്തീസ്ഘട്ടിൽ ജയിലിലടക്കപ്പെട്ട കത്തോലിക്കാ സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ വിഷയം അനവസരത്തിൽ ഉയർത്തിക്കൊണ്ടുവന്നു പിതാവിനെ ആക്ഷേപിക്കാനുള്ള സി. പി. ഐ. എം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്.”
സന്യാസിനിമാരുടെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കും, ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും നേതാക്കൾക്കും, മാധ്യമങ്ങൾക്കും, പൊതുസമൂഹത്തിനും നന്ദി പ്രകാശിപ്പിക്കുന്ന സീറോമലബാർ സഭയുടെ ഔദ്യാഗികമായ പൊതുനിലപാട് ആവർത്തിക്കുക മാത്രമാണ് മാർ ജോസഫ് പാംപ്ലാനി ചെയ്തിട്ടുള്ളത്. എന്നാൽ ഈ വിഷയത്തിൽ തങ്ങളുടെ രാഷ്ട്രീയതാല്പര്യ സംരക്ഷണത്തിനായി ഒരു രാഷ്ട്രീയപാർട്ടി അവരുടെ വിവിധ സംവിധാനങ്ങളിലൂടെ അനവസരത്തിലുള്ള പ്രസ്താവനകൾ വഴി അകാരണമായി പാംപ്ലാനി അ ക്രമിക്കുകയാണുണ്ടായതെന്നും ഇത് കേവലം സന്ദർഭികമായ ഒരു പ്രസ്താവനമാത്രമല്ലന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ തുടർപ്രതികരണങ്ങളെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു മടിയില്ല. ആർക്കു എപ്പോൾ നന്ദി പറയണം, ആരെ വിമർശിക്കണം എന്നത് തീരുമാനിക്കുന്ന പ്രക്രിയയിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇടമില്ല. എന്നാൽ, ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവയുടെ സമുന്നതരായ നേതാക്കളെയും അംഗീകരിക്കുന്നതിൽ സഭ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ നേതാക്കൾ അവരുടെ പ്രസ്താവനകളിലും ഇടപെടലുകളിലും പ്രകടിപ്പിക്കണമെന്നു സഭ ആഗ്രഹിക്കുന്നു.
അതിനാൽ മാർ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമർശിക്കാനുള്ള പ്രവണതയിൽനിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും, ആവശ്യത്തിലധികം സംസാരിച്ചുകഴിഞ്ഞതിനാൽ ഈ വിഷയം ഉടൻ അവസാനിപ്പിക്കണമെന്നും വാർത്താകുറിപ്പിൽ അഭ്യർത്ഥിക്കുന്നു. ഇനി ഇതിനോടുള്ള സിപിമ്മിന്റെ പ്രതികരണം എന്താകുമെന്നാണ് അറിയേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ ബന്ധം വഷളാകാതെ നോക്കാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.