തിരുവനന്തപുരം : ബി ജെ പി നേതാവും നടനുമായ ജി കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയാ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഒ ബൈ ഒസി-യിലെ ജീവനക്കാര്‍ ഒളിവില്‍ പോയെന്ന് പോലീസ്. വിനീത, ദിവ്യ, രാധാകുമാരി എന്നിവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. 66 ലക്ഷം രൂപ മൂന്നുപേരുടെയും അക്കൌണ്ടില്‍ എത്തിയതിന്‍റെ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ക്യഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നല്‍കിയ മൂന്ന് ജീവനക്കാരികളാണ് ഒളിവില്‍ പോയത്. മൊഴി എടുക്കുന്നതിന് വേണ്ടി തിങ്കളാഴ്ച വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇവർ ഒളിവിൽപോയ കാര്യം സ്ഥിരീകരിച്ചത് . അഭിഭാഷകനെ കാണാന്‍ കൊച്ചിക്ക് പോയെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. അതോടെ സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് പോലീസ് നോട്ടീസ് നല്‍കി. ഇന്നലെ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. പക്ഷെ ഇതുവരെ ഇവർ പൊലീസിന് മുന്നിൽ ഹാജരാവുകയോ,പോലീസുമായി ബന്ധപ്പെടുകയോ ചെയ്തില്ല. ഫോണും സ്വിച്ച് ഓഫാണ്.
അതിനിടെ ദിയയുടെ സ്ഥാപനം അടച്ച ജിഎസ്ടിയുടെ രേഖകള്‍ പുറത്തുവന്നു.. തട്ടിപ്പ് നടന്ന സാമ്പത്തികവര്‍ഷം 21 ലക്ഷം രൂപയുടെ കച്ചവടം നടന്നതിനുള്ള ജിഎസ്ടിയാണ് അടച്ചത്. അതിന് തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം 26 ലക്ഷം രൂപയുടെ കച്ചവടം നടന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ടാക്സ് അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ദിയ ക്യഷ്ണയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇതിനായി ഓഡിറ്ററോട് നേരിട്ട് ഹാജരാകാനും അന്വേഷണ സംഘം നിര്‍ദേശിച്ചു..
66 ലക്ഷം എങ്ങനെ അക്കൌണ്ടില്‍ വന്നെന്ന് അറിയാന്‍ പോലീസിന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തല്‍ അത്യാവശ്യമാണ്. ദിയ പറയുന്നത് പോലെ മുഴുവന്‍ പണവും തട്ടിയെടുത്തതാണോ അതോ ഉടമയുടെ അറിവോടെ ജീവനക്കാരുടെ അക്കൌണ്ടിലൂടെ ഇടപാട് നടന്നതാണോ എന്നതും അറിയണം. അതിന് ശേഷമേ ആരാണ് പ്രതി, ആരാണ് വാദി എന്നതില്‍ വ്യക്തത വരൂ.
മെയ് അവസാനമാണ് സ്ഥാപനത്തിലെ ജീവനക്കാരികൾ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച ദിയാ കൃഷ്ണ രംഗത്തെത്തിയത്. പിന്നാലെ പൊലീസിൽ പരാതിയും നൽകി. ഇതിന് പിന്നാലെ ജീവനക്കാരികളായ മൂന്ന് പേരും ദിയകൃഷ്ണയ്ക്കും അച്ഛൻ കൃഷ്ണകുമാറിനും എതിരെ പരാതി നൽകി. കൌണ്ടർ പരാതി ആയിട്ടും അതിന് കൂടുതൽ പ്രാധാന്യം കിട്ടയതോടെയുമാണ് കൃഷ്ണകുമാറും കുടുംബവും കൂടുതൽ വീഡിയോ പുറത്തുവിട്ടത്. ഇതിൽ പെൺകുട്ടികൾ കുറ്റം സമ്മതിക്കുന്നത് വ്യക്തമാണ്. കൂടാതെ കൃഷ്ണകുമാറിനെതിരെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും പെൺകുട്ടികളോട് മോശമായി പെരുമാറിയതിനും ഉൾപ്പെടെ പൊലീസ് എഫ് ഐ ആർ ഇട്ടു.
തുർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ഇടപെട്ടാണ് അന്വേഷണം വിപുലമാക്കിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും ദിയാകൃഷ്ണയുടെ പരാതിയിൽ പറയുന്നതുപോലെ ജീവനക്കാരുടെ അക്കൌണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയത്. മാത്രമല്ല ദിയാ കൃഷ്ണ പലപ്പോഴായി സമൂഹ മാധ്യമങ്ങളിലിട്ട പോസ്റ്റുകളിലും വിഡിയോകളിലും ഈ പെൺകുട്ടികളുമായി ഇടപഴകുന്ന കാര്യങ്ങളും വ്യക്തമാണ്. ജീവനക്കാരികൾ നേരത്തെ പറഞ്ഞതുപോലെ മോശം ബന്ധമല്ല ദിയയും ജീവനക്കാരും തമ്മിലുള്ളത് എന്നും വ്യക്തമായി.