രണ്ടു ഘട്ടമായി സെന്‍സസ്, വിജ്ഞാപനമിറങ്ങി

ജാതി സെന്‍സസ് കൂടി ഉള്‍പ്പെടുത്തി

2027-ല്‍ സെന്‍സസ് നടത്തുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇത്തവണ രണ്ടു ഘട്ടങ്ങളായാണ് സെന്‍സസ് പൂര്‍ത്തിയാക്കുക. ആദ്യഘട്ട സെന്‍സസിന്റെ റഫറന്‍സ് തീയതി 2027 മാര്‍ച്ച് ഒന്നായിരിക്കുമെന്ന് കേന്ദ്ര സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞു. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ റഫറന്‍സ് തീയതി 2027 ഒക്ടോബര്‍ ഒന്നായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
നേരത്തെ, ഞായറാഴ്ച സെന്‍സസിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് അവലോകനം ചെയ്യാന്‍ കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ജാതി സെന്‍സസ് കൂടി ഉള്‍പ്പെടുത്തിയാകും ഇത്തവണ സെന്‍സസ് നടത്തുക എന്ന് അമിത് ഷാ വ്യക്തമാക്കി. രാജ്യത്ത് 2011-ലാണ് അവസാന സെന്‍സസ് നടന്നത്. 1931-ന് ശേഷമുള്ള ആദ്യത്തെ രാജ്യവ്യാപകമായ ജാതി കണക്കെടുപ്പ് 2027-ലെ സെന്‍സസില്‍ ഉള്‍പ്പെടുമെന്നതാണ് ഇത്തവണത്തെ സെന്‍സസിന്റെ പ്രത്യേകത.
ആദ്യത്തെ ഘട്ടത്തെ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനാണ് നടക്കുന്നത്. ഓരോ വീട്ടിലെയും ഭവന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഈ ഘട്ടത്തില്‍ ശേഖരിക്കുന്നത്. രണ്ടാമത്തെ ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്.
ഏകദേശം 34 ലക്ഷം ഉദ്യോഗസ്ഥരെയാണ് സെന്‍സസ് കണക്കെടുപ്പിനായി വിനിയോഗിക്കുന്നത്. 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും നിയോഗിക്കും. സ്വാതന്ത്ര്യത്തിന് മുമ്പുള്ള പതിനാറാമത്തെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെയും സെന്‍സസാണ് 2027ല്‍ നടക്കുന്നത്. സെന്‍സസ് വിവരശേഖരണത്തിലും വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കോവിഡ് കാരണമാണ് 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് മാറ്റിവെക്കേണ്ടിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *