പഠനസമയം അരമണിക്കൂർ കൂട്ടി ;ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ പഠനത്തിലെ സമയക്രമം പരിഷ്കരിച്ച് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ഇനിമുതൽ അരമണിക്കൂർ അധികം സമയം പഠിക്കണം. ഇത് രാവിലെയും വൈകുന്നേരവും പതനഞ്ച് മിനിട്ട് എന്നരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതായത് ഇനിമുതൽ അധ്യായനം രാവിലെ 9.45 ന് തുടങ്ങി വൈകീട്ട് 4.15 അവസാനിക്കും. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഹൈസ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ അരമണിക്കൂർ അധികപഠനം ഉറപ്പാക്കുക. പൊതുവിദ്യാഭ്യാസവകുപ്പ് പുതിയ സമയക്രമം അനുസരിച്ച് ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാനാണ് പരിഷ്കാരം. വെള്ളിയാഴ്ചകളിൽ അധിക സമയം പഠനം ഉണ്ടാവില്ല. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളെല്ലാം പുതിയ സമയക്രമം പാലിക്കണം എന്നാണ് ഉത്തരവ്. വിദ്യാഭ്യാസരംഗത്തെ പരിഷ്കരണത്തിന്റെ ആദ്യപടിയായിട്ടാണ് ഈ ഉത്തരവിനെ കണക്കാക്കുന്നത്.

ദിവസത്തിൽ എട്ടുപിരിയഡ് തന്നെയാണ് ഉണ്ടാവുക.എന്നാൽ എല്ലാ പിരിയഡിനും ഒരേ സമയദൈർഘ്യമാവില്ല. ആദ്യ രണ്ടുപിരിയഡുകൾ മുക്കാൽ മണിക്കൂർ വീതവും പിന്നീട് നാലെണ്ണം 40 മിനിറ്റു വീതവും വൈകീട്ടത്തെ രണ്ടു പിരിയഡുകൾ യഥാക്രമം 35 മിനിറ്റും 30 മിനിറ്റും വരുന്ന തരത്തിലാണ് ക്രമീകരണം.

‌ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും എന്നതാണ് ഇതിൽ ശ്രദ്ധേയം. യു പി ക്ലാസുകളിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത വിധത്തിൽ രണ്ടുശനിയാഴ്ചകളിൽ സ്കൂൾ പ്രവർത്തിക്കും. ഹൈസ്കൂളിൽ ആറ്‌ ശനിയാഴ്ചകളും പ്രവൃത്തിദിനമായിരിക്കും. എൽ പി ക്ലാസുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമില്ല.
യു പിക്ലാസുകളിൽ ജൂലായ് 26-നും ഒക്ടോബർ 25-നുമാണ് ശനിയാഴ്ച പ്രവൃത്തിദിനം.
ഹൈസ്കൂളിൽ ജൂലായ് 26, ഓഗസ്റ്റ് 16, ഒക്ടോബർ നാല്, ഒക്ടോബർ 25, 2026 ജനുവരി മൂന്ന്, ജനുവരി 31 എന്നീ ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.

വിദ്യാഭ്യാസമേഖലയിൽ വലിയ പരിഷ്കാരങ്ങളാണ് വരാൻ പോകുന്നത് അതിന്റെ ആദ്യപടിയായാണ് സമയക്രമീകരണത്തെ കാണേണ്ടത്. സംസ്ഥാന സർക്കാർ വിദഗ്ധ സംഘങ്ങളുമായി പരിഷ്കരണത്തിന്റെ സാങ്കേതികളെ കുറിച്ച് ആരായുന്നുണ്ട്.

സ്തൂളിലെ പ്രവൃത്തി സമയം കൂട്ടിയതിനെതിരെ ചില മുസ്ലീം മതസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രാവിലെയും വൈകീട്ടും അധിക സമയം വരുന്നത് മതപഠനം നടത്തുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടാണ് എന്നതാണ് അവർ മുന്നോട്ടുവെച്ച പ്രശ്നം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉൾപ്പെട്ട ഒരു പരിപാടിയിൽ സമസ്ത ഇക്കാര്യംവ്യക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ പരിഷ്കരണം വലിയ ബുദ്ധിമുട്ടില്ലാതെ കുട്ടികൾക്ക് മുന്നോട്ട് കൊണ്ടുപോകാവുന്നതേയുള്ളൂ എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ

Leave a Reply

Your email address will not be published. Required fields are marked *