ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാന്‍ എഡിജിപി ഔദ്യോഗിക വാഹനം നല്‍കിയെന്ന കേസിലാണ് നടപടി
തമിഴ്നാട് എഡിജിപി എച്ച്.എം. ജയറാമിനെ അറസ്റ്റ് ചെയ്യാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കേസന്വേഷണം സംസ്ഥാന പൊലീസിന്റെ സിബിസിഐഡിക്കു കൈമാറി. എന്നാല്‍ ജയറാമിനെ സസ്പെന്‍ഡ് ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ കോടതി ഇടപെട്ടിട്ടില്ല. കേസ് മറ്റൊരു ബെഞ്ചിലേക്കു മാറ്റാന്‍ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നിര്‍ദേശം നല്കി. സസ്പെന്‍ഡ് ചെയ്തതിനെതിരെ ജയറാമിനു വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാന്‍ ഔദ്യോഗിക വാഹനം നല്‍കിയെന്ന കേസില്‍ ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി പരിസരത്ത് നിന്ന് എച്ച്എം ജയറാമിനെ കസ്റ്റഡിയിലെടുത്തിരുന്നു. ജസ്റ്റിസ് പി വേല്‍മുരുകന്റെ നിര്‍ദ്ദേശപ്രകാരം യൂണിഫോമില്‍ ഇരിക്കുമ്പോഴാണ് അറസ്റ്റ്്. ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
22 വയസ്സുള്ള ധനുഷും തേനി സ്വദേശിനി 21 വയസ്സുള്ള വിജയശ്രീയും തമ്മിലുള്ള പ്രണയ വിവാഹവുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. വിജയശ്രീയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ദമ്പതികള്‍ വിവാഹിതരായത്. വിവാഹത്തിന് ശേഷം, വിജയശ്രീയുടെ പിതാവ് വനരാജ സുഹൃത്തുക്കളുടെ സഹായത്തോടെ ദമ്പതികള്‍ക്കായി അന്വേഷണം തുടങ്ങി. ജൂണ്‍ 6 ന് തേനിയില്‍ നിന്നുള്ള ഒരു സംഘം ധനുഷിന്റെ പ്രായപൂര്‍ത്തിയാകാത്ത ഇളയ സഹോദരനെ കുടുംബത്തിന്റെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി തിരുവാലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ജയറാമിനെതിരെ വകുപ്പുതല നടപടികള്‍ ആരംഭിക്കുകയായിരുന്നു.
എം എല്‍ എയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ എഡിജിപിയെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കോടതി പരിസരത്ത് വച്ചു തന്നെ ജയറാമിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് എഡിജിപി ജയറാം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റ് തടഞ്ഞതും സുപ്രീംകോടതിയാണ്.