ശശി തരൂർ ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവ്; ഭാരതാംബയെന്നാല്‍ ഭൂമിദേവിയാണ്; അതിനെ പൂജിക്കുക :കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

തൃശൂര്‍: ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അനിവാര്യമായ മാറ്റമാണ് അതെന്നും കോണ്‍ഗ്രസ് വിടണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ശശി തരൂരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നതിന് അനുസരിച്ച് മാറ്റമുണ്ടാകുന്നതിന്റെ കാഴ്ച്ചയാണ് ശശി തരൂരില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ടോളൂ എന്ന് കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും തരൂരിനോട് പറഞ്ഞിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. ഡിക്ക് എങ്ങനെയാണ് ഉണ്ടായത്? അന്നും പലരും വിമര്‍ശിച്ചു. ഡിക്ക് രൂപീകരിക്കുകയും അവര്‍ അവരുടെ വഴിക്ക് പോവുകയും ചെയ്തു. എന്നാല്‍ അവരുടെ കാര്യങ്ങള്‍ അവര്‍ സാധിച്ചെടുത്തില്ല എന്ന് പറയാന്‍ കഴിയുമോ? എന്നും കേന്ദ്രമന്ത്രി ആരാഞ്ഞു.

ഭാരതാംബ വിവാദം പല വലിയ പ്രശ്‌നങ്ങളില്‍ നിന്നും വഴിതിരിച്ച് വിടാനാണു
ഇത്തരം പരാമര്‍ശങ്ങളുമായി ഓരോരുത്തര്‍ വരുന്നതെന്നും ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ച പ്രശനങ്ങള്‍ മറവിയിലേക്ക് ആഴ്ത്തിക്കളയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭാരതാംബ വിഷയത്തിന് വര്‍ഗീയ നിറം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അവര്‍ ശ്രമിച്ചോട്ടെ ജനങ്ങള്‍ക്കറിയാം. ഭാരതാംബയെന്നാല്‍ ഭൂമിദേവിയാണ്. അതിനെ പൂജിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *