തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനുള്ള പ്രതിനിധി സംഘത്തിലെ കോൺഗ്രസ് അംഗമായിരുന്ന ശശി തരൂർ പാർട്ടിയുടെ അഭിപ്രായത്തിന് എതിരായി നടത്തുന്ന പ്രതികരണങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. ഇന്ത്യാ – പാക് സംഘർഷത്തിൽ അയവ് വരുത്താൻ അമേരിക്ക മധ്യസ്ഥ ശ്രമം നടത്തിയിട്ടില്ല എന്നാണ് ശശി തരൂർ കഴിഞ്ഞ ദിവസം പറഞ്ഞത്. കോൺഗ്രസ് കേന്ദ്രസർക്കാറിനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമായും ഉയർത്തുന്ന ആരോപണമാണ് അമേരിക്കൻ ഇടപെടൽ ഇക്കാര്യത്തിൽ നേതൃത്വമായി കൂടിയാലോചന നടത്താതെ ശശി തരൂർ ഏകപക്ഷീയമായി നടത്തിയ പ്രതികരണം അത്ര നിസ്സാരമായി കാണാൻ കോൺഗ്രസ് നേതൃത്വത്തിന് ആവില്ല. നിലവിലെ സാഹചര്യത്തിൽ പാർട്ടിയോട് ചേർന്ന് നിൽക്കാത്ത തരൂരിനെ ഒറ്റപ്പെടുത്തുന്ന നീക്കമാണ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
വ്യക്തിപരമായുള്ള പ്രതികരണമല്ല. വിദേശ പ്രതിനിധികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പ്രതികരണമാണെന്നും കൃത്യമായ ബോധ്യത്തോടെയാണ് പ്രതികരണം എന്നുമാണ് ശശി തരൂർ പറയുന്നത്. രാജ്യത്തിനോട് വിയോജിപ്പില്ല. രാജ്യസ്നേഹമുണ്ട്, അതുകൊണ്ട് തന്നെ രാജ്യത്തിന് വേണ്ടി സംസാരിക്കുന്നതിൽ ഒരു മടിയും ഇല്ല എന്ന നിലപാടിലാണ് ശശി തരൂർ. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തി മടങ്ങി വന്നതിന് തൊട്ടു പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം.
ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ അമേരിക്ക ഇടപെട്ടതിനെ കോൺഗ്രസ് വലിയ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് തരൂരിന്റെ പ്രസ്താവന. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യം പ്രതിപക്ഷത്തിന്റെ പ്രതിരോധമുനയായി ഉയർത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ബുദ്ധജീവി കേന്ദ്രം കൂടിയായ തരൂർ ആ നിലപാടിനെ പൂർണമായും ഖണ്ഡിച്ച് രംഗത്തെത്തതിയത്.
വിദേശ യാത്രാ സംഘത്തിൽ തരൂരിനെ ഉൾപ്പെടുത്തിയത് മുതൽ വിവാദങ്ങളാണ്. പിന്നാലെ വിദേശത്ത് നിന്ന് നടത്തുന്ന പ്രതികരണങ്ങളിലും കോൺഗ്രസിന് അതൃപ്തിയാണ്. ശശി തരൂർ മാത്രമല്ല. സംഘാംഗങ്ങളായിരുന്ന ആനന്ദ് ശർമയും സൽമാൻ ഖുർഷിദുമെല്ലാം സമാന രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തിയത്. പക്ഷേ ഇവരാരും തിരികെ എത്തിയ ശേഷം അത്തരം പ്രസ്താവനകൾ ആവർത്തിച്ചിട്ടില്ല.
രാജ്യത്തിന്റെ ശബ്ദമായി വിദേശത്ത് എത്തുമ്പോൾ എതിർശബ്ദങ്ങൾ പാടില്ലെന്ന തത്വമാണ് അനുകൂല പ്രസ്താവനകൾക്കായി അവർ ഉന്നയിച്ചത്. അത് ഒരു പരിധിവരെ കോൺഗ്രസ് ഉൾക്കൊള്ളുകയും ചെയ്തു. പക്ഷേ തരൂർ നേതൃത്വത്തിന്റെ വിയോജിപ്പുകളെ ബോധപൂർവം കേട്ടില്ലെന്ന് നടിക്കുകയാണ്. തിരികെയെത്തിയ സംഘാംഗങ്ങളിൽ കോൺഗ്രസ് നേതൃത്വം നേരിട്ട് സംസാരിച്ചത് പാർട്ടി നിർദേശിച്ച ആനന്ദ് ശർമയോട് മാത്രമാണ്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഭീകരകയ്ക്കതിരെ രാജ്യം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം ലോക രാജ്യങ്ങളെ അറിയിക്കാനായി മുപ്പതിലധികം രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘങ്ങളെയും അയച്ചു. ഈ സംഘത്തിലെ അംഗങ്ങളുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പരസ്യ പ്രസ്താവനകൾ വേണ്ടെന്ന് കോൺഗ്രസ് പ്രതിനിധികളെ നേതൃത്വം വിലക്കുകയും ചെയ്തിരുന്നു.
ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. പ്രതിനിധി സംഘത്തിന്റെ റിപ്പോർട്ട് പാർലമെന്റിൽ വെക്കുമോ എന്ന ചോദ്യവും കോൺഗ്രസ് ഉയർത്തുന്നുണ്ട്.