ന്യൂഡൽഹി: തീരുവ സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനങ്ങൾ ആഗോള തലത്തിൽ സാമ്പത്തിക രംഗത്ത് വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് വില കുറച്ച് നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ട്രംപ് അധിക തീരുവ ചുമത്തുമെന്ന തീരുമാനമെടുക്കുകയും വീണ്ടും കൂട്ടുമെന്നുള്ള ഭീഷണിയും മുഴക്കിയിരുന്നു.
ഈ സാഹചര്യത്തിൽ റഷ്യയുടെ എണ്ണയ്ക്ക് ഡിമാന്റ് കുറയാൻ സാധ്യതയുണ്ട് എന്ന ഭയത്തിലായിരിക്കാം റഷ്യ ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന് ഡാറ്റാ ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലര്‍ ലിമിറ്റഡിന്റെ റിപ്പോർട്ട്. ഒപെക് പ്ലസ് ഉത്പാദകര്‍ ഉത്പാദിപ്പിക്കുന്ന യുറാല്‍സ് എണ്ണയുടെ വിലയേക്കാള്‍ റഷ്യയുടെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് അഞ്ച് ഡോളര്‍ കുറവാണെന്ന് കെപ്ലര്‍ പറയുന്നു.
അമേരിക്കയുമായുള്ള അനിശ്ചിതത്വം തുടരുന്നതിനാൽ റഷ്യയുടെ ക്രൂഡ് ഓയില്‍ വില ഇനിയും കുറയാന്‍ സാധ്യതയുണ്ട് എന്ന് കെപ്ലറിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം പൊതുമേഖല എണ്ണകമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ റഷ്യന്‍ എണ്ണ വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് . ഈ വിഷയം സമ്പന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് കമ്പനികളുടെ തീരുമാനം.
എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ 50% ആണ് തീരുവ ചുമത്തിയത്. ട്രംപിന്റെ ഈ തീരുമാനങ്ങളിൽ ശക്തമായ വിമർശനവുമായി റഷ്യ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കുമേൽ അനാവശ്യമായി സമ്മർദ്ദം ചെലുത്തുകയാണെന്നു. സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഇന്ത്യക്ക് സ്വാതന്ത്ര്യയമുണ്ടെന്നും റഷ്യ പറഞ്ഞു.