തിരുവനന്തപുരം: സെപ്റ്റംബർ മാസം മുതൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ (ബെവ്കോ) ഔട്ട്ലെറ്റുകളിൽ വില്പന നടത്തുന്ന മദ്യക്കുപ്പികൾ തിരിച്ചു നൽകിയാൽ പണം ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി മദ്യക്കുപ്പിയ്ക്ക് 20 രൂപ അധിക ഡെപ്പോസിറ്റ് ഏർപ്പെടുത്തി.
വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായിട്ടാണ് പുതിയ പദ്ധതിയെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. സെപ്റ്റംബറിൽ പൈലറ്റ് പ്രോജക്ട് ആരംഭിച്ച്, പ്ലാസ്റ്റിക്, ഗ്ലാസ് കുപ്പികളിൽ വിൽക്കുന്ന മദ്യത്തിന് 20 രൂപ കൂടി ഈടാക്കും. ഉപഭോക്താക്കൾ കുപ്പികൾ ഔട്ട്ലെറ്റിൽ തിരികെ നൽകുമ്പോൾ തുക തിരികെ നൽകുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
ഈ 20 രൂപ അധിക ചാർജായി കാണരുതെന്നും, ഉത്തരവാദിത്തമുള്ള ഉപഭോഗത്തിനായുള്ള ഒരു നിക്ഷേപമായി കാണണമെന്നും മന്ത്രി പറഞ്ഞു. ട്രാക്കിംഗ്, റീഫണ്ട് എന്നിവ സുഗമമാക്കുന്നതിന് ഓരോ കുപ്പിയിലും ഒരു ക്യുആർ കോഡ് ഘടിപ്പിക്കും. കേരളത്തിൽ പ്രതിവർഷം വിൽക്കുന്ന 70 കോടി മദ്യക്കുപ്പികളിൽ 80 ശതമാനവും പ്ലാസ്റ്റിക് ആണ്. പുതിയ പദ്ധതിയിലൂടെ തെരുവുകളിൽ വലിച്ചെറിയപ്പെടുന്ന കുപ്പികളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
വിശാലമായ സുസ്ഥിരതാ മുന്നേറ്റത്തിന്റെ ഭാഗമായി, 800 രൂപയിൽ കൂടുതലുള്ള എല്ലാ മദ്യവും ഇനി ഗ്ലാസ് കുപ്പികളിൽ മാത്രമേ വിൽക്കുകയുള്ളു എന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് ആരംഭിച്ച പദ്ധതി തിരുവനന്തപുരത്തും കണ്ണൂരിലും ആരംഭിക്കും. ഇതിനോടകം തമിഴ്‌നാട്ടിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുപ്പി-റിട്ടേൺ സംവിധാനം സംസ്ഥാനം നടപ്പിലാക്കുന്നത്.









