ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നും വ്യക്തമാക്കി രാജ്ഭവന്‍ നിലപാട് കടുപ്പിച്ചതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ രണ്ടാമധ്യായത്തിന് കേരളത്തില്‍ തുടക്കമായി. ഭാരതാംബ വിവാദത്തില്‍ നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇത് സംബന്ധിച്ച് ലോ സെക്രട്ടറിയോട് നിയമോപദേശം തേടി. ചീഫ് സെക്രട്ടറിയാണ് വിവാദത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയില്‍ എന്തൊക്കെ ചിഹ്നങ്ങള്‍ വെക്കണമെന്ന പ്രോട്ടോക്കോള്‍ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. മറുപടിക്ക് ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമുള്ള ഉറച്ച നിലപാടിലാണ് രാജ്ഭവന്‍. ഇതോടെ ഇനി രാജ്ഭവനില്‍ സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികള്‍ നടക്കില്ലെന്നാണ് സൂചന. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനില്‍ നടക്കുക. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചുള്ള ഒരുപരിപാടിയിലും പങ്കെടുക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഇടതു മുന്നണി ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടാണ്.
എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് ഉണ്ടായതു പോലെ ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിലേക്ക് ഇത് കാരണമാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചേക്കും. ഗവര്‍ണര്‍ക്കെതിരേ ഡിവൈഎഫ്‌ഐ ഇന്നലെ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും കേരളമാകെ വ്യാപിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്ക് പോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ശിവന്‍കുട്ടിയുടെ പ്രോട്ടോകോള്‍ ലംഘനത്തില്‍ രാജ്ഭവന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കില്ലെന്നാണ് അറിയുന്നത്. മന്ത്രിക്കെതിരായ പ്രസ്താവനയില്‍ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.

ആരിഫ് മുഹമ്മദ് ഖാനുമായുള്ള തര്‍ക്കങ്ങള്‍ ഗുരുതരമായ ഭരണപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ചതും ഒടുവില്‍ ബില്ലുകളില്‍ ചിലത് രാഷ്ട്രപതിക്ക് വിടുകയും ചെയ്ത നിരവധിസംഭവങ്ങള്‍ അരങ്ങേറി. സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റ് നിയമനം, വി സി നിയമനം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറുടെ ഓഫീസായ രാജ്ഭവനും തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടി. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡോ ഗോപിനാഥ് രവീന്ദ്രനെ വി സിയായി പുനര്‍നിയമിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുകയും പിന്നീട് നിയമനത്തിനെതിരെ രംഗത്തുവരികയും ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വി സി നിയമനം പിന്നീട് കോടതി റദ്ദ് ചെയ്തതോടെ സിപിഎം ഗവര്‍ണര്‍ പോരാട്ടമായി മാറി. സിന്‍ഡിക്കേറ്റില്‍ ആര്‍എസ്എസ് പ്രതിനിധികളെ തിരുകിക്കയറ്റിയെന്ന ആരോപണമുന്നയിച്ച് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുകയും ഗവര്‍ണറെ വഴിയില്‍ തടയുന്നതടക്കമുള്ള ശക്തമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കേരള സര്‍വകലാശാലയിലും കാലിക്കറ്റ് സര്‍വകലാശാലയിലും ഗവര്‍ണറെ തടയുക കൂടി ചെയ്തതോടെ കോഴിക്കോട്ട് ഗവര്‍ണര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ആ നിലയിലേക്ക് പ്രശ്‌നങ്ങള്‍ വളരാന്‍ പുതിയ ഗവര്‍ണറും സര്‍ക്കാരും ആഗ്രഹിക്കുന്നില്ല.